തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് 7 തിങ്കളാഴ്ച ആരംഭിക്കുമെന്ന് സ്പീക്കർ എ.എന്‍. ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സഭാ സമ്മേളനം 24ന് അവസാനിക്കും. പ്രധാനമയും നിയമ നിർമാണത്തിനായുള്ള സമ്മേളനം 12 ദിവസം ചേരുമെന്നും സുപ്രധാന ബില്ലുകൾ പരിഗണിക്കുമെന്നും സ്പീക്കർ അറിയിച്ചു.
സമ്മേളനത്തിന്‍റെ ആദ്യദിനം, 53 വർഷമായി നിയമസഭയിൽ സജീവസാന്നിധ്യവും, ഇടക്കാലത്ത് മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവുമായിരുന്ന ഉമ്മൻ ചാണ്ടിക്ക് ചരമോപചാരം അർപ്പിച്ച് സഭ പിരിയും.
പരിഗണിക്കേണ്ട ബില്ലുകളെക്കുറിച്ചും മറ്റും 7ന് ചേരുന്ന കാര്യോപദേശക സമിതി നിർദേശപ്രകാരം ക്രമീകരിക്കുന്നതാണ്. ആശുപത്രിൾക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കുന്ന ഓർഡിനന്‍സിന് പരകമുള്ള ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ തുടങ്ങിയവ ഈ സമ്മേളനത്തിൽ വരും. ഓഗസ്റ്റ് 14, 15 തീയതികളിൽ സഭ ചേരില്ല.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനപ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ജനുവരി 23നാണ് ആരംഭിച്ചത്. ഫെബ്രുവരി 3ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മൂന്നാമത്തെ ബജറ്റ് അവതരിപ്പിച്ചു. മാർച്ച് 30 വരെ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് 21ന് അവസാനിപ്പിക്കുകയായിരുന്നു.