'ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക': സെപ്റ്റംബർ 29 ഹൃദയ ദിനം

പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍.
World Heart Day
World Heart Day

ജിഷാ മരിയ

കൊച്ചി: ലോകത്ത്‌ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നവരുടെ എണ്ണം വരുകയാണ്‌. പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍. സമീപകാലത്ത് 20 വയസ് മുതല്‍ 40 വയസ് വരെയുള്ള യുവജനങ്ങളിലാണ്‌ ഹൃദ്രോഗം ഏറിവരുന്നത്.

ഹൃദയതാളവുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളിലും അസുഖം കാണാറുണ്ട്. ഹൃദയാഘാതം, ഹൃദയ പരാജയം , പക്ഷാഘാതം (സ്ട്രോക്ക്) എന്നീ മൂന്ന് രോഗാവസ്ഥകളാണ് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിന് കാരണമാകുന്നത്. ഹൃദയാഘാതം കൂടുതലായി കാണുന്നത് പുരുഷന്മാരിലാണെങ്കിലും മരണ സാധ്യത കൂടുതലും സ്ത്രീകളിലാണ്.

ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും  മുന്നറിയിപ്പ് സൂചനകളെക്കുറിച്ചും പ്രതിരോധ രീതികളെക്കുറിച്ചും അറിയുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 29 ന് ലോക ഹൃദയ ദിനമായി ആചരിക്കുന്നത്. 'ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക ' എന്നതാണ് ഈ വര്‍ഷത്തെ മുദ്രാവാക്യം.

ദിനാചരണത്തിന്‍റെ ഭാഗമായി ആരോഗ്യവകുപ്പിന്‍റെയും, ആശുപത്രികളുടേയും വിവിധ സന്നദ്ധ സംഘടകളുടേയും, സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പരിപാടികളും, ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് പലപ്പോഴും രോഗം വരാനുള്ള പ്രധാന കാരണം. ഈ അടുത്ത കാലത്തായി പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഹൃദ്രോഗം. ഹൃദ്രോഗങ്ങള്‍ ജീവന് തന്നെ ഭീഷണിയാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍, പുകവലി, വ്യായാമക്കുറവ്‌ , ലഹരിമരുന്നുകളുടെ ഉപയോഗം, സ്ട്രെസ്, ബ്ലഡ് പ്രഷര്‍, ഷുഗര്‍, ജങ്ക് ഫുഡ്സ്, കൊളസ്ട്രോള്‍, അമിതവണ്ണം ഇവയെല്ലാം ഹൃദയപ്രവര്‍ത്തനത്തിന്‍റെ താളം തെറ്റിക്കുന്നവയാണ്.  ഹൃദയം ഒരു ജീവിതകാലത്ത് 2.5 ബില്യണ്‍ തവണ ആണ് സ്പന്ദിക്കുന്നത്.

ശരാശരി ദശലക്ഷക്കണക്കിന് അളവിലാണ് രക്തം ശരീരത്തിലുടനീളം പമ്പ് ചെയ്യുന്നത്.ഉപ്പ്, ഓയില്‍ ഫുഡ്സ് എന്നിവ കുറയ്ക്കുക, സ്ട്രെസ് ഒഴിവാക്കുക, വ്യായാമം ചെയ്യുക, ദിവസം അരമണിക്കൂര്‍ വെച്ച് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും നടക്കുക, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍ എന്നിവയുടെ അളവ് പതിവായി നിരീക്ഷിക്കുക എന്നിവ കൃത്യമായി ചെയ്താല്‍ ഒരു പരിധി വരെ ഹൃദയത്തെ സംരക്ഷിക്കാനാകുമെന്ന് എറണാകുളം ജില്ലാ ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് കാര്‍ഡിയോളജിസ്റ്റ് ഡോ. വിജോ ജോര്‍ജ് പറഞ്ഞു.

ഹൃദയത്തിന്‍റെ സമയബന്ധിതമായ നിരീക്ഷണവും ഹൃദ്രോഗത്തിന്‍റെ രോഗനിര്‍ണയവും വളരെ പ്രധാനമാണ്. ഹൃദയാഘാത ലക്ഷണങ്ങളെ ചെറുതായി കാണുന്നവരുണ്ട്.  ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം തേടാന്‍ മറക്കരുത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com