#ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖല സ്വപ്ന സമാനമായ വളര്‍ച്ച നേടുന്നതോടെ ആഗോള നിക്ഷേപ സ്ഥാപനങ്ങളുടെയും കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെയും പുതിയ ഹബ്ബായി ഇന്ത്യ മാറുന്നു.
അമെരിക്കയിലെയും യൂറോപ്പിലെയും വന്‍കിട ഫണ്ടുകളും അതിസമ്പന്നരും മുമ്പൊരിക്കലുമില്ലാത്ത വിധത്തിലാണ് ഇന്ത്യയിലെ ഓഹരി, ബാങ്കിങ്, കോര്‍പ്പറേറ്റ് മേഖലകളിലേക്ക് പണമൊഴുക്കുന്നത്. ഇതോടൊപ്പം ഇന്ത്യന്‍ വിപണിയില്‍ നിന്നും പ്രവര്‍ത്തനം അവസാനിപ്പിച്ച വന്‍കിട ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വരെ ഇവിടേക്ക് തിരിച്ചുവരാനുള്ള പദ്ധതികള്‍ തയാറാക്കുകയാണ്.
കഴിഞ്ഞ ആറു മാസമായി ഇന്ത്യയിലേക്കുള്ള വിദേശ ധനകാര്യ നിക്ഷേപത്തിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും റെക്കോഡ് വളര്‍ച്ചയാണുണ്ടായതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ നിക്ഷേപകരുടെ പണമൊഴുക്കിന്റെ കരുത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ ഓഹരി സൂചികകള്‍ തുടര്‍ച്ചയായി റെക്കോഡുകള്‍ പുതുക്കി മുന്നേറുകയാണ്.
ധനകാര്യ, ഐടി മേഖലയിലെ കമ്പനികളുടെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ ഇന്നലെ രാജ്യത്തെ പ്രധാന ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരത്തിലെത്തി. ബോംബെ ഓഹരി സൂചിക ഇന്നലെ 274 പോയിന്റ് ഉയര്‍ന്ന് 65,479ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ദേശീയ സൂചിക 66 പോയിന്റ് നേട്ടവുമായി 19389ല്‍ അവസാനിച്ചു.
ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, എന്‍ടിപിസി, കൊട്ടക് ബാങ്ക്, ടൈറ്റന്, വിപ്രോ, ടിസിഎസ് എന്നിവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 1200 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെത്തിച്ചത്.
ജൂണില്‍ മാത്രം വിദേശ ധനസ്ഥാപനങ്ങള്‍ 47,000 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് വാങ്ങിക്കൂട്ടിയത്. ഇതോടൊപ്പം കടപ്പത്ര വിപണിയില്‍ വിദേശ നിക്ഷേപകര്‍ 9,200 കോടി രൂപ മുടക്കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയിലെ സാമ്പത്തിക അരക്ഷിതാവസ്ഥ കണക്കിലെടുത്ത് പല ഫണ്ടുകളും അവിടെ നിന്ന് പിന്മാറുകയാണെന്ന് ധനകാര്യ അനലിസ്റ്റുകള്‍ പറയുന്നു. ധനകാര്യ, ഓട്ടൊമൊബൈല്‍, ടെക്നോളജി മേഖലയിലുള്ള കമ്പനികളിലാണ് വിദേശ നിക്ഷേപകര്‍ പണം കൂടുതലായി മുടക്കുന്നത്.
ഇതിനിടെ ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ആഗോള ധനകാര്യ ഭീമനായ എച്ച്എസ്ബിസി വ്യക്തിഗത ബാങ്കിങ് സേവനങ്ങളുമായി ആഭ്യന്തര വിപണിയില്‍ വീണ്ടും സജീവമാകുകയാണ്. എച്ച്എസ്ബിസിയുടെ ഗ്ലോബല്‍ സ്വകാര്യ ബാങ്കിങ് സേവന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഈ ആഴ്ച ഇന്ത്യയില്‍ വീണ്ടും ആരംഭിക്കും. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം ഗണ്യമായി ഉയരുന്നതു കണക്കിലെടുത്താണ് എച്ച്എസ്ബിസി സ്വകാര്യ ബാങ്കിങ് സേവനങ്ങള്‍ പുനരാംരംഭിക്കുന്നത്.