രാജ്യത്ത് പുതിയ ടെലികോം യുദ്ധം: കുടിശിക അടച്ചില്ലെങ്കിൽ ടവർ സേവനം നിർത്തും 
Business

രാജ്യത്ത് പുതിയ ടെലികോം യുദ്ധം: കുടിശിക അടച്ചില്ലെങ്കിൽ ടവർ സേവനം നിർത്തും

മുംബൈ: വൊഡഫോണ്‍ ഐഡിയയ്ക്ക് തിരിച്ചടിയായി ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്സിന്‍റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയര്‍ടെല്ലിന്‍റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന്‍റെ മുന്നറിയിപ്പ്. കുടിശികകള്‍ വീട്ടിയില്ലെങ്കില്‍ 5ജി സേവനത്തിനായി ടവര്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കില്ലെന്നാണ് സുനില്‍ മിത്തല്‍ വ്യക്തമാക്കിയത്.

ഇന്‍ഡസ് ടവേഴ്സില്‍ 48% ഓഹരികളുള്ള ഭാരതി എയര്‍ടെല്ലാണ് മുഖ്യ ഓഹരി ഉടമകള്‍. കമ്പനിയില്‍ വൊഡഫോണ്‍ ഐഡിയയ്ക്ക് 5 ശതമാനത്തില്‍ താഴെ ഓഹരികളേയുള്ളൂ. കുടിശിക വീട്ടുന്നതു വരെ ഇന്‍ഡസ് ടവേഴ്സിന്‍റെ സേവനം വൊഡഫോണ്‍ ഐഡിയയ്ക്ക് കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആറു മാസത്തിനകം 5ജി സേവനം ലഭ്യമാക്കുമെന്ന് വൊഡഫോണ്‍ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളില്‍ കമ്പനി ഇതിനുള്ള പരീക്ഷണം നടത്തുകയുമാണ്. ഫോളോ-ഓണ്‍ ഓഹരി വില്‍പ്പനയിലൂടെ അടുത്തിടെ വൊഡഫോണ്‍ ഐഡിയ 18,000 കോടി രൂപ സ്വരൂപിച്ചിരുന്നു. പ്രമോട്ടര്‍മാരില്‍ നിന്ന് 2,000 കോടി രൂപയോളവും ലഭിച്ചു. കടപ്പത്രങ്ങളിറക്കിയോ ഓഹരി വില്‍പ്പനയിലൂടെയോ വീണ്ടുമൊരു 20,000-25,000 കോടി രൂപ സമാഹരിക്കാനും വൊഡഫോണ്‍ ഐഡിയ ആലോചിക്കുന്നുണ്ട്.

ഇന്‍ഡസ് ടവേഴ്സിന്‍റെ വരുമാനത്തില്‍ 40 ശതമാനവും എത്തുന്നത് വൊഡഫോണ്‍ ഐഡിയയ്ക്ക് നല്‍കുന്ന സേവനങ്ങളില്‍ നിന്നാണ്. 10,000 കോടി രൂപയാണ് ഈയിനത്തില്‍ കമ്പനിക്ക് വൊഡഫോണ്‍ ഐഡിയ വീട്ടാനുള്ള കുടിശിക. ഇത് തീര്‍ത്താലേ തുടര്‍ന്നും സേവനം ലഭ്യമാക്കൂ എന്നാണ് സുനില്‍ മിത്തല്‍ നല്‍കിയ മുന്നറിയിപ്പ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ