#ജിബി സദാശിവന്
കൊച്ചി: പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനിയായ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബിപിസിഎല്‍) കൊച്ചിയില്‍ 5,200 കോടി രൂപയുടെ പോളിപ്രൊപ്പിലീന്‍ പദ്ധതി സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു.
ബിപിസിഎല്‍ ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ ജി. കൃഷ്ണകുമാര്‍, ഡയറക്റ്റര്‍ (ഫിനാന്‍സ്) വെത്സ രാമകൃഷ്ണ ഗുപ്ത, ഡയറക്റ്റര്‍ (റിഫൈനറികള്‍) സഞ്ജയ്ഖന്ന, എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ (കൊച്ചി റിഫൈനറി) അഭയ് രാജ് സിങ് ഭണ്ഡാരി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പദ്ധതിക്ക് പൂര്‍ണ പിന്തുണ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.
പാക്കെജിങ് ഫിലിമുകള്‍, ഷീറ്റുകള്‍, ബോക്സുകള്‍, കണ്ടെയ്നറുകള്‍, ബാഗുകള്‍, ഹോംവെയര്‍, ഹോം കെയര്‍, വ്യക്തിഗത പരിചരണം, ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കള്‍ എന്നിവയുടെ നിർമാണത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഹോമോപോളിമര്-ഗ്രേഡ് പോളിപ്രൊപ്പിലീന്‍ (പിപി) ഉത്പാദനം ഇതോടെ അമ്പലമേട് കൊച്ചി റിഫൈനറിയോട് ചേർന്ന് സാധ്യമാകും.
എണ്ണ ശുദ്ധീകരണശാലയുടെ അമ്പലമേട് റിഫൈനറിയോട് ചേര്‍ന്നു കിടന്നിരുന്ന രാസവള ഉത്പാദനത്തിലെ പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിയുടെ ഭൂമി വിറ്റ് കേന്ദ്രസര്‍ക്കാര്‍ 2019 ജൂലൈയില്‍ തന്നെ ബിപിസിഎല്ലിന് 170 ഏക്കര്‍ അനുവദിച്ചിരുന്നു. ഇതുകൂടാതെ, ബിപിസിഎല്‍ കിന്‍ഫ്രയില്‍ നിന്ന് ദീര്‍ഘകാല പാട്ടത്തിനെടുത്ത 170 ഏക്കര്‍ കൂടി നിര്‍ദ്ദിഷ്ട പദ്ധതിക്കായി വിനിയോഗിക്കും.
എൻജിനീയര്‍ ഇന്ത്യ ലിമിറ്റഡ് ഇതിനായി തയാറാക്കുന്ന വിശദമായ സാധ്യതാ പഠന റിപ്പോര്‍ട്ട് അന്തിമഘട്ടത്തിലാണ്. ബിപിസിഎല്‍ ഡയറക്റ്റര്‍ ബോര്‍ഡ് അനുമതിക്ക് ശേഷം എത്രയും വേഗം പദ്ധതിയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 40 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് ബിപിസിഎല്‍ സിഎംഡി ജി. കൃഷ്ണകുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ കേന്ദ്രമായി മാറുകയെന്ന സംസ്ഥാന അഭിലാഷം സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായിരിക്കും പോളിപ്രൊപ്പിലീന്‍ പദ്ധതി.
പോളിപ്രൊപ്പീന്‍ എന്നറിയപ്പെടുന്ന പോളിപ്രൊപ്പിലീന്‍ ഉത്പാദനമാണ് കൂടുതല്‍ പ്രായോഗികവും അനിവാര്യവുമെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 11,130 കോടി രൂപയുടെ പോളിയോള്‍സ് പദ്ധതിയില്‍ നിന്ന് 2022 ഫെബ്രുവരിയില്‍ ബിപിസിഎല്‍ പിന്മാറിയിരുന്നു. പോളിത്തീന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന കമ്മോഡിറ്റി പ്ലാസ്റ്റിക്കാണ് പോളിപ്രൊപ്പീന്‍. ദക്ഷിണേന്ത്യയില്‍ ഇതിനു ഏറെ ഡിമാന്‍ഡുണ്ട്.