തിരുവനന്തപുരം: കൊച്ചിയില്‍ 5200 കോടിയുടെ പോളിപ്രൊപ്പിലീന്‍ നിർമാണ യൂണിറ്റ് ആരംഭിക്കാന്‍ ബിപിസിഎല്‍. ഇതുമായി ബന്ധപ്പെട്ട് ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് ചെയര്മാന് ജി. കൃഷ്ണകുമാറുമായി വ്യവസായ മന്ത്രി പി. രാജീവ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
കൊച്ചിയില്‍ ബിപിസിഎല്ലിന്റെ റിഫൈനറിയിലാണ് ലോകോത്തര നിലവാരത്തിലുള്ള പോളിപ്രൊപ്പിലീന്‍ യൂണിറ്റും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുക. ദൈനംദിന ജീവിതത്തില്‍ നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കാവശ്യമായ പോളിപ്രൊപ്പിലീന്‍ വലിയ തോതില്‍ ഈ യൂണിറ്റില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ സാധിക്കും. ബാഗുകള്‍, വീട്ടുപകരണങ്ങള്‍, ബോക്സുകള്‍, ഷീറ്റ്, പാക്കെജിങ് ഫിലിംസ് തുടങ്ങി നിരവധി അവശ്യസാധനങ്ങള്‍ നിർമിക്കുന്നതിന് ദക്ഷിണേന്ത്യയിലാകെ പോളിപ്രൊപ്പിലീന്‍ വിതരണം ചെയ്യാന്‍ ഈ യൂണിറ്റിന് സാധിക്കും.
ബിപിസിഎല്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ ഉടന്‍ പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 40 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചെയര്മാന് ജി. കൃഷ്ണകുമാര്‍ പറഞ്ഞു. പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ഹബ്ബായി മാറുകയെന്ന കേരളത്തിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ഏടാകും കൊച്ചിന് റിഫൈനറിയില്‍ പൂര്‍ത്തിയാകുന്ന പുതിയ പ്ലാന്റ്. ബിപിസിഎല്ലും അശോക് ലെയ്ലാൻഡും കൊച്ചിന് വിമാനത്താവളവും സംയുക്തമായി ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ആലോചനകളും നടന്നുവരുന്നുണ്ട്. ഒപ്പം തന്നെ കൊച്ചിന് വിമാനത്താവളത്തിന് ആവശ്യമായ ജെറ്റ് ഇന്ധന നിർമാണ യൂണിറ്റുമായി ബന്ധപ്പെട്ടും ബിപിസിഎല്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കൊച്ചിയിലെ മാലിന്യനിര്‍മാർജനം തീര്‍ത്തും ലഘൂകരിക്കും വിധത്തില്‍ അത്യാധുനിക മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതി ബിപിസിഎല്‍ നടപ്പിലാക്കുന്നതിനൊപ്പമാണ് കേരളത്തില്‍ മറ്റ് ബൃഹത് പദ്ധതികള്‍ കൂടി നടപ്പിലാക്കുന്നതിന്റെ ആലോചനകള്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെയാകെ മുഖച്ഛായ മാറ്റുന്ന പദ്ധതികളിലൂടെ പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ഹബ്ബായി മാറാനും നിരവധിയായിട്ടുള്ള മറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഇതിലൂടെ സാധിക്കും.