കൊച്ചി: നഷ്ട സാധ്യത കൂടുതലാണെങ്കിലും വലിയ ലാഭം നല്‍കുന്ന ക്രിപ്റ്റോ കറന്‍സികള്‍ക്ക് യുവാക്കള്‍ക്കിടയില്‍ പ്രചാരമേറുന്നു.
നേരത്തെ, ഓഹരികളില്‍ നിക്ഷേപിക്കാന്‍ വിമുഖത കാണിച്ചിരുന്ന യുവാക്കള്‍ ഇപ്പോള്‍ ഉയര്‍ന്ന നേട്ടം നല്‍കുന്ന ഇതില്‍ വന്‍തോതില്‍ നിക്ഷേപിക്കുകയാണ്. ക്രിപ്റ്റോ കറന്‍സിയായ ബിറ്റ്കോയിൻ 2023 ജനുവരി മുതല്‍ ഇപ്പോള്‍ വരെ യുഎസ് ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ 150 ശതമാനത്തിലേറെ ലാഭമാണ് നല്‍കിയത്.
ക്രിപ്റ്റോ കറന്‍സി നിയമവിധേയമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത കാട്ടുന്നുണ്ടെങ്കിലും 19 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ ക്രിപ്റ്റോയില്‍ നിക്ഷേപം നടത്തുന്നുണ്ട്. അതില്‍ 75% പേരും 18നും 35നും ഇടയില്‍ പ്രായമുള്ളവരും 9% പേര്‍ വനിതകളുമാണെന്ന് ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ച് പ്ലാറ്റ്ഫോമായ കോയ്ന്‍ സ്വിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഈ റിപ്പോര്‍ട്ട് പ്രകാരം ആകെ നിക്ഷേപത്തിന്‍റെ കാര്യത്തില്‍ ന്യൂഡല്‍ഹിയാണ് പട്ടികയില്‍ മുന്നില്‍. ബംഗളൂരു, മുംബൈ എന്നിവയാണ് യഥാക്രമം രണ്ടു മൂന്നും സ്ഥാനങ്ങളില്‍. ഡോജ്കോയ്ന്‍, ബിറ്റ്കോയ്ന്‍, എഥേറിയം എന്നിവയാണ് ഏറ്റവും ജനപ്രീതി നേടിയ കോയ്നുകള്‍.