കൊച്ചി: നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകാത്തതിനാൽ പലിശ വർധന നടപടികൾ അമെരിക്കയിലെ ഫെഡറൽ റിസർവ് തുടരുമെന്ന സൂചന സ്വർണ നിക്ഷേപകരുടെ ആവേശം ചോർത്തുന്നു. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരേ ഡോളർ തുടർച്ചയായി ശക്തിയാർജിച്ചതോടെ കഴിഞ്ഞ വാരാന്ത്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണവില മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി.
അതേസമയം റഷ്യയിലെ ഭരണകൂടത്തിനെതിരേ അട്ടിമറി നീക്കം ശക്തമായതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യമേറാൻ സാധ്യത തെളിയുകയാണ്. രാജ്യാന്തര ജിയോ പൊളിറ്റിക്കൽ സംഘർഷങ്ങൾ ശക്തമായാൽ അടുത്ത ആഴ്ച സ്വർണ വിലയിൽ വീണ്ടും മുന്നേറ്റമുണ്ടാകാൻ സാധ്യതയേറെയാണ്. രാഷ്ട്രീയ സംഘർഷങ്ങളുടെ ചുവട് പിടിച്ചാണു വിപണിയിൽ വരും ദിവസങ്ങളിൽ ചലനങ്ങൾ ദൃശ്യമാകുകയെന്ന് അനലിസ്റ്റുകൾ പറയുന്നു.
കഴിഞ്ഞ ദിവസം ബ്രിട്ടനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ഇംഗ്ലണ്ട് മുഖ്യ പലിശ നിരക്ക് വീണ്ടും അര ശതമാനമായി ഉയർത്തിയിരുന്നു. ഇതോടെ അവിടുത്തെ പലിശ നിരക്ക് ചരിത്രത്തിലെയും ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബാങ്ക് ഒഫ് ഇംഗ്ലണ്ടിനു പിന്നാലെ ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും പലിശ നിരക്ക് വീണ്ടും ഉയർത്തുമെന്ന ആശങ്കയിൽ കഴിഞ്ഞ വാരം വൻകിട നിക്ഷേപകർ സ്വർണത്തിൽ വിൽപ്പന സമ്മർദ്ദം ശക്തമാക്കി. നിലവിൽ നിക്ഷേപകരുടെ ഏറ്റവും പ്രിയപ്പെട്ട ആസ്തിയായി അമെരിക്കൻ ഡോളർ മാറുകയാണ്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരേ ഡോളർ അസാധാരണമായി ശക്തിയാർജിച്ചതോടെ ക്രൂഡോയിൽ, സിൽവർ വിപണികളും കനത്ത വിൽപ്പന സമ്മർദം നേരിടുകയാണ്.
ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 1935 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി കേരളത്തിലും സ്വർണ വില താഴേക്കു നീങ്ങുകയാണ്. ഇന്നലെ സ്വർണം പവൻ വില 160 രൂപ കുറഞ്ഞ് 43,600 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ സ്വർണ വില പവന് 480 രൂപയാണു കുറഞ്ഞത്. ഒരു മാസത്തിനിടെ സ്വർണത്തിന് ആറ് ശതമാനം വിലയിടിവുണ്ടായി. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്തു നിക്ഷേപകർ സ്വർണത്തിൽ നിന്നും പണം പിൻവലിച്ച് ഓഹരി, നാണയ വിപണികളിൽ മുടക്കുകയാണെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു.