ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള വിപണി കീഴടക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കമ്പനികള്‍ വമ്പന്‍ നിക്ഷേപത്തിന് തയാറെടുക്കുന്നു. അസംസ്കൃത സാധനങ്ങളുടെ വില തുടര്‍ച്ചയായി കുറയുന്നതും അമെരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും രാജ്യാന്തര വിപണിയില്‍ ഇന്ത്യയില്‍ നിന്നുള്ള തുണി ഉത്പന്നങ്ങളുടെ മത്സരക്ഷമത ഉയര്‍ത്തുകയാണ്.
ഇതോടൊപ്പം മറ്റു പ്രധാന ഉത്പാദക രാജ്യങ്ങളായ വിയറ്റ്നാമും ബംഗ്ലാദേശും ശ്രീലങ്കയുമൊക്കെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തളര്‍ച്ചയിലേക്ക് നീങ്ങുന്നതും രാജ്യാന്തര രംഗത്ത് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കമ്പനികളുടെ സാധ്യത വർധിപ്പിക്കുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇപ്പോഴത്തെ അനുകൂല സാഹചര്യം മുതലെടുത്ത് ആഗോള ടെക്സ്റ്റൈല്‍ വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഇന്ത്യന്‍ കയറ്റുമതി കമ്പനികള്‍ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമെരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും കയറ്റുമതി കരാറുകള്‍ ഗണ്യമായി കൂടുകയാണെന്നും കമ്പനികള്‍ പറയുന്നു. ഇതോടൊപ്പം ചൈനയിലെ വസ്ത്ര വിപണി നേരിടുന്ന പ്രതിസന്ധിയും ഇന്ത്യന്‍ ഉത്പാദകര്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. കൊവിഡ് വ്യാപനത്തിന് ശേഷം വികസിത രാജ്യങ്ങളിലെ പ്രമുഖ വിപണന സ്ഥാപനങ്ങള്‍ ചൈനയെ തഴഞ്ഞ് ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളിലെ വസ്ത്ര ഉത്പാദകരില്‍ നിന്നാണ് ഇറക്കുമതിക്ക് താത്പര്യം കാണിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇതോടെ ആഗോള വസ്ത്ര വിപണിയിലെ ചൈനയുടെ കുത്തക നഷ്ടപ്പെടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചൈനയിലെ കമ്പനികള്‍ക്ക് 30 ശതമാനം വരെ കയറ്റുമതി കരാറുകള്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമെരിക്കയ്ക്ക് പിന്നാലെ യൂറോപ്പിലെ പല രാജ്യങ്ങളും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി കരാറുകള്‍ നല്‍കുകയാണ്.
നിലവില്‍ ആഗോള വസ്ത്ര വിപണിയുടെ 35 ശതമാനവും ചൈനയാണ് കൈയടക്കി വെച്ചിട്ടുള്ളത്. ഇന്ത്യയുടെ വിപണി വിഹിതം ഇപ്പോഴത്തെ ആറ് ശതമാനത്തില്‍ നിന്നും 15 ശതമാനമായെങ്കിലും ഉയര്‍ത്താനായാല്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കും പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനും വന്‍ നേട്ടമാകും. ഇതിനിടെ ഇന്ത്യയുടെ വസ്ത്ര കയറ്റുമതി മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരും തയാറെടുക്കുകയാണ്. 2030ഓടെ ഇന്ത്യയുടെ ടെക്സ്റ്റൈല്‍ കയറ്റുമതി നിലവിലുള്ള 4, 400 കോടി ഡോളറില്‍ നിന്നും 10,000 കോടി ഡോളറായി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അതേസമയം പരുത്തി വില ഗണ്യമായി കുറഞ്ഞതോടെ ഇന്ത്യന്‍ വസ്ത്ര നിർമാതാക്കള്‍ ഈ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുകയാണ്. കേന്ദ്രസര്‍ക്കാര്‍ ടെക്സ്റ്റൈൽ മേഖലയ്ക്കായി ഉദാരമായ ഒരു സാമ്പത്തിക പാക്കെജ് പ്രഖ്യാപിക്കണമെന്നാണ് കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്നത്.