ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള മേഖലയിൽ നാണയപ്പെരുപ്പ ഭീഷണി ഒഴിവാകാത്തതിനാൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നു. നാണയപ്പെരുപ്പം നേരിടാൻ തുടർച്ചയായി പലിശ നിരക്ക് ഉയർത്തുന്ന ഫെഡറൽ റിസർവ് തീരുമാനവും പണലഭ്യത കുത്തനെ കുറയുന്നതും മൂലം അമെരിക്കയിലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ നിന്നും പരമാവധി പണം തിരികെ കൊണ്ടു പോകുകയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം ഫെബ്രുവരി വരെയുള്ള 11 മാസക്കാലയളവിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ ഏകദേശം 40,000 കോടി രൂപയിലധികം ഓഹരികളാണ് വിറ്റു മാറിയത്. ഐടി, ബാങ്കിങ് മേഖലയിലെ ഓഹരികളാണ് വിദേശ നിക്ഷേപകർ ഏറ്റവും കൂടുതൽ വിറ്റു മാറിയത്. നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ (എൻഎസ്ഡിഎൽ) കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടെ ഐ.ടി, ബാങ്കിങ് മേഖലയിലെ കമ്പനികളുടെ ഓഹരികളിൽ നിന്നും 80,000 കോടി രൂപയിലധികം വിദേശ നിക്ഷേപകർ പിൻവലിച്ചു.
ഐടി കമ്പനികളുടെ 48,000 കോടി രൂപയുടെയും ബാങ്കിങ് സ്ഥാപനങ്ങളുടെ 32,000 കോടി രൂപയുടെയും ഓഹരികളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വിറ്റൊഴിഞ്ഞത്. അതേസമയം ഹെൽത്ത് കെയർ , കൺസ്യൂമർ ഗുഡ്സ്, വാഹന, എഫ്എംസിജി മേഖലകളിലേക്ക് അവർ അധിക നിക്ഷേപം കൊണ്ടുവന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഐടി മേഖലയിലെ കമ്പനികളുടെ ഓഹരികൾ കഴിഞ്ഞ 6 മാസമായി കനത്ത വിൽപ്പന സമ്മർദമാണ് നേരിടുന്നത്. രാജ്യത്തെ മുൻനിര ഐടി കമ്പനികളായ ഇൻഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രൊ മുതൽ ബിർളാ സോഫ്റ്റ് വരെയുള്ളവയുടെ ഓഹരി വില 54 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ തലത്തിലാണ്. ബാങ്കിങ് രംഗത്തെ ഓഹരികൾ കാര്യമായ തിരിച്ചടി ഇനിയും നേരിട്ടിട്ടില്ല. ആഗോള ബാങ്കിങ് പ്രതിസന്ധി ഇന്ത്യൻ ബാങ്കുകളെ കാര്യമായി ബാധിക്കില്ലെന്നാണ് പൊതുവേ നിക്ഷേപകരുടെ വിലയിരുത്തൽ.
വിദേശ നിക്ഷേപകരുടെ പിന്മാറ്റം രൂക്ഷമായപ്പോഴും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ മികച്ച വാങ്ങൽ താത്പര്യം പ്രകടിപ്പിച്ചതാണ് ഇന്ത്യൻ വിപണിക്ക് ഒരു പരിധി വരെ പിടിച്ചു നിൽക്കാൻ കരുത്ത് നൽകിയത്. പ്രതിമാസം 15,000 കോടി രൂപയുടെ പുതിയ നിക്ഷേപമാണ് ആഭ്യന്തര നിക്ഷേപകരിൽ നിന്നും ഇന്ത്യൻ ഓഹരി വിപണിയിലെത്തിയത്.
അമെരിക്കയിലും യൂറോപ്പിലും ബാങ്കിങ് മേഖല പ്രതിസന്ധിയിൽ ആടിയുലയുമ്പോഴും ഇന്ത്യയിലെ ബാങ്കുകൾ മികച്ച നിക്ഷേപ വളർച്ചയും വായ്പാ വിതരണവുമായി സുസ്ഥിര പ്രകടനം കാഴ്ച വെക്കുന്നതാണ് ആഭ്യന്തര നിക്ഷേപകരുടെ വിശ്വാസം ഉയർത്തുന്നതെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ സ്വാധീനം ഇന്ത്യൻ വിപണിയിൽ ഗണ്യമായി കുറയുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.