#പി.ബി. ബിച്ചു
തിരുവനന്തപുരം: ഓണം ബംപർ നറുക്കെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ ടിക്കറ്റ് വിൽപ്പന റെക്കോഡിലേക്ക്. 64.80 ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ വൈകുന്നേരം വരെ വിറ്റുപോയിരിക്കുന്നത്. നറുക്കെടുപ്പ് അടുത്തു വരുന്നതോടെ മൂന്ന് ലക്ഷം വരെ ടിക്കറ്റുകളാണിപ്പോൾ പ്രതിദിന വിൽപ്പന. നറുക്കെടുപ്പിനോടടുത്ത ദിവസങ്ങളിലേക്കെത്തുമ്പോൾ ഇനിയും വിൽപ്പന കൂടുമെന്നു ഭാഗ്യക്കുറി വകുപ്പ് അധികൃതർ പറയുന്നു.
2022ലെ ഓണം ബംപർ ഭാഗ്യക്കുറിയുടെ 67 ലക്ഷം ടിക്കറ്റുകൾ ആകെ പ്രിന്റ് ചെയ്തതിൽ 66.50 ലക്ഷവും നറുക്കെടുപ്പിന് മുമ്പേ വിറ്റുപോയിരുന്നു. എന്നാൽ, അടുത്ത ബുധനാഴ്ചയാണ് നറുക്കെടുപ്പെന്നതിനാൽ ഇത്തവണ റെക്കോഡ് വിൽപ്പനയാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ 66.50 എന്ന കണക്ക് ഇന്നത്തെ വിൽപ്പനയോടെ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. വിൽപ്പനയിൽ തന്നെ കൂട്ടമായി ടിക്കറ്റുകളെടുത്തു ഭാഗ്യപരീക്ഷണം നടത്തുന്ന പുതിയ പ്രവണതകളടക്കം വന്നതോടെ വലിയ സ്വീകാര്യതയാണ് ബംപർ ടിക്കറ്റുകൾക്ക് ലഭിക്കുന്നത്.
മുൻ വർഷങ്ങളിലെ വിജയികൾ ഇത്തരത്തിൽ ടിക്കറ്റെടുത്തിരുന്നവരാണെന്നതു കണക്കിലെടുത്താണ് സുഹൃത്തുക്കളും, കുടുംബാംഗങ്ങളും, ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരും കോളെജ് വിദ്യാർഥികളും തുടങ്ങി ഷെയറിൽ ലോട്ടറി വാങ്ങാൻ തുടങ്ങിയിരിക്കുന്നത്. 80 ലക്ഷം ടിക്കറ്റുകൾ നിലവിൽ പ്രിന്റ് ചെയ്ത് വിൽപ്പനയ്ക്കായി മാറ്റിയിട്ടുണ്ട്. വിൽപ്പന കൂടിയാൽ 10 ലക്ഷം ടിക്കറ്റുകൾ കൂടി അധികമായി പ്രിന്റ് ചെയ്യുന്നതിന് അനുമതിയുണ്ടെന്നും അധികൃതർ പറഞ്ഞു.
25 കോടി രൂപയാണ് ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ 20 പേർക്ക് നൽകും. നാലാം സമ്മാനം അഞ്ചു ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം 10 പേർക്കും നൽകും. 125 കോടി 54 ലക്ഷം രൂപ ആകെ സമ്മാനത്തുകയായി നൽകുമ്പോൾ 500 രൂപയാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ 20ന് നറുക്കെടുക്കുന്ന ഓണം ബംപറിലൂടെ 324 കോടിയിലധികം രൂപയാണിപ്പോൾ വിൽപ്പനയിലൂടെ ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് അർഹനാകുന്ന ആളിന് നികുതികളും കമ്മിഷനുമെല്ലാം കഴിഞ്ഞ് 15 കോടി 75 ലക്ഷം സമ്മാനത്തുകയായി ലഭിക്കും. ഈ തുകയിൽ നിന്നും ആദായനികുതി സർചാർജ്, സെസ് എന്നിവ അവരുടെ നികുതി സ്ലാബ് അടിസ്ഥാനമാക്കി അടയ്ക്കേണ്ടി വരും.
വിവിധ ഭാഷകളിൽ ബോധവത്കരണം
ഇതര സംസ്ഥാനത്ത് നിന്നും ടിക്കറ്റെടുക്കുന്നവരുടെ എണ്ണം വർധിച്ചതോടെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ലോട്ടറിയുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തുകയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഓൺലൈൻ ലോട്ടറിയുടെ പേരിൽ പുതിയ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനാൽ ഇത്തരക്കാരെ ശ്രദ്ധിക്കുന്നതിനായാണ് വിവിധ ഭാഷകളിലെ ബോധവത്കരണം. കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് യാതൊരു വിധത്തിലുള്ള ഓൺലൈൻ വിൽപ്പനയില്ലെന്നും ഏജന്റുമാർ മുഖേനയുള്ള പേപ്പർ ടിക്കറ്റുകളാണ് വിൽപ്പന നടത്തുന്നെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വകുപ്പ് ഉദ്യോഗസ്ഥർ അഭ്യർഥിക്കുന്നു.