കൊച്ചി: 2022-2023 സാമ്പത്തിക വർഷം 85,000 കോടി രൂപയുടെ മൊബൈൽ ഫോൺ കയറ്റുമതി ചെയ്ത് ഇന്ത്യ. ഉപഭോക്തൃ ഇലക്ട്രോണിക്സ് ഇനങ്ങളുടെ പ്രാദേശിക ഉത്പാദനം കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിച്ചതോടെയാണ് കയറ്റുമതിയിൽ രാജ്യം റെക്കോർഡിട്ടത്.
സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ (ഐസിഇഎ) നൽകിയ കണക്കുകൾ പ്രകാരം 2022-2023 സാമ്പത്തിക വർഷം 10 ബില്യൺ ഡോളർ മൂല്യമുള്ള സ്മാർട്ട് ഫോണുകൾ ഇന്ത്യ കയറ്റുമതി ചെയ്തു.ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. പ്രൊഡക്ഷൻ- ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ ഇതിനു സഹായകമായി. ഇന്ത്യ നിലവിൽ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്ന 5 രാജ്യങ്ങൾ യുഎഇ, യുഎസ്, നെതർലാൻഡ്സ്, യുകെ, ഇറ്റലി എന്നിവയാണെന്ന് ഐസിഇഎയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
40 ബില്യൺ ഡോളർ ഡോളറിലധികം മൂല്യമുള്ള സ്മാർട്ട് ഫോൺ ഉത്പാദനം ഇന്ത്യയിൽ നടക്കുമെന്നും കയറ്റുമതി 25 ശതമാനം ഉയരുമെന്നും ഐസിഇഎ ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ വിൽക്കുന്ന സ്മാർട്ട് ഫോണുകളിൽ 97 ശതമാനവും ഇപ്പോൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നവയാണ്. ഇന്ത്യ ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമാതാക്കളാണ്.
2022ൽ ഇന്ത്യ 80-85 ശതമാനം ഐഫോണുകൾ നിർമ്മിച്ചതോടെ ചൈനയ്ക്ക് തുല്യമായി ഉയർന്നു. 2027ഓടെ ആപ്പിളിന്റെ 45-50 ശതമാനം ഐഫോണുകളും ഇന്ത്യ നിർമ്മിക്കാൻ സാധ്യതയുണ്ട്. കണക്കുകൾ പ്രകാരം, ചൈനയിൽ നിന്നുള്ള സ്മാർട്ട്ഫോൺ ഉത്പാദന ശൃംഖലയുടെ കുടിയേറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി ഇന്ത്യയും വിയറ്റ്നാമും മാറും.
2022 അവസാനത്തോടെ ഐഫോണുകളുടെ മൊത്തത്തിലുള്ള ഉത്പാദന ശേഷിയുടെ 10-15 ശതമാനം ഇന്ത്യയിലാണ്. ഡിസംബറിൽ ഒരു ബില്യൺ ഡോളർ മൂല്യമുള്ള ഐഫോണുകൾ കയറ്റുമതി ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോൺ പ്ലെയറാണ് ആപ്പിൾ. നിലവിൽ ഐഫോണുകൾ 12, 13, 14, 14 പ്ലസ് എന്നിവ രാജ്യത്ത് നിർമിക്കുന്നു.