ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖലയിൽ കടുത്ത വെല്ലുവിളി സൃഷ്ടിച്ച് സ്റ്റാർട്ടപ്പ് വ്യവസായ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. 3 വർഷം മുമ്പ് ആവേശ കൊടുമുടിയിലായിരുന്ന സ്റ്റാർട്ടപ്പ് സംരംഭങ്ങൾ പലതും നിലവിൽ പിടിച്ചുനിൽക്കാൻ പെടാപ്പാട് പെടുകയാണ്.
വിദേശ, ആഭ്യന്തര ഫണ്ടുകളിൽ നിന്നുള്ള പണമൊഴുക്ക് നിന്നാണ് മുൻനിര സ്റ്റാർട്ടപ്പുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് നിലനിൽപ്പ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രാജ്യത്തെ അത്ഭുത സംരംഭങ്ങളെന്ന് വിലയിരുത്തിയ മുൻ നിര ഐടി സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ പലതും പൂട്ടലിന്റെ വക്കിലാണ്. വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകൾ മുതൽ റീട്ടെയ്ൽ നിക്ഷേപകർ വരെ വൻതോതിൽ പണം മുടക്കിയ മുൻ നിര സ്റ്റാർട്ടപ്പുകൾ ഇപ്പോൾ ദൈനംദിന ചെലവുകൾക്ക് പോലും പണം കണ്ടെത്താനാവാതെ വലയുകയാണ്. കൃത്യമായ ബിസിനസ് മോഡലുകളില്ലാതെ പണം സമാഹരിക്കാൻ വേണ്ടി മാത്രം ലക്ഷ്യമിട്ട് ആരംഭിച്ച സ്റ്റാർട്ടപ്പ് സംരംഭങ്ങളാണ് ഈ മേഖലയെ കുഴപ്പത്തിലാക്കിയതെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോഴത്തെ ട്രെൻഡ് തുടർന്നാൽ നടപ്പു വർഷം രണ്ടാം പകുതിയിൽ സ്റ്റാർട്ടപ്പ് മേഖലയിൽ മൂന്ന് ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് വിലയിരുത്തുന്നത്. വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപനമായ ബൈജൂസ് മുതൽ ഫാഷൻ രംഗത്തെ അത്ഭുത കുട്ടിയായ നൈക്ക വരെയുള്ള സ്ഥാപനങ്ങൾ പണച്ചുരുക്കം മൂലം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ വിഷമിക്കുകയാണ്. രാജ്യാന്തര ഫണ്ട് ഹൗസുകളിൽ നിന്നും വലിയ തോതിൽ പണം സമാഹരിച്ച് പ്രവർത്തനം വിപുലീകരിച്ച പല ഐടി സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ത്രൈമാസ കാലയളവിൽ സ്റ്റാർട്ടപ്പ് ഫണ്ടിങ്ങിൽ 75 ശതമാനം കുറവാണുണ്ടായത്. ഇക്കാലയളവിൽ വിവിധ സ്റ്റാർട്ടപ്പുകളിലേക്ക് 200 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ് ഒഴുകിയെത്തിയത്.
ആഗോള വിപണിയിൽ നാണയപ്പെരുപ്പം രൂക്ഷമായതോടെ തിരുത്തൽ നടപടിയായി ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ തുടർച്ചയായി പലിശ നിരക്ക് ഉയർത്തിയതാണ് സ്റ്റാർട്ടപ്പുകളിലേക്കുള്ള പണമൊഴുക്കിനെ പ്രതികൂലമായി ബാധിച്ചത്. അമെരിക്കയിലും യൂറോപ്പിലും പലിശ നിരക്ക് കുത്തനെ ഉയർന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ നിന്നും രാജ്യാന്തര ഫണ്ടുകൾ വൻതോതിൽ പണം പിൻവലിക്കാൻ തുടങ്ങി. ഇപ്പോഴത്തെ ട്രെൻഡ് കണക്കിലെടുത്താൽ നടപ്പു വർഷം രാജ്യത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലേക്കുള്ള നിക്ഷേപം 1,000 കോടി ഡോളറിലെത്താൻ പ്രയാസമാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.