BULLS & BEARS | ഉദയഭാനു
വിദേശ ശക്തികള്‍ ഇന്ത്യന്‍ വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ മത്സരിച്ചപ്പോള്‍ ലാഭമെടുപ്പിലൂടെ നിക്ഷേപകരുടെ ആവേശം കുറയ്ക്കാന്‍ ആഭ്യന്തരഫണ്ടുകള്‍ നീക്കം നടത്തി. വിദേശ ഓപ്പറേറ്റര്‍മാര്‍ ഇടപാടുകള്‍ നടന്ന എല്ലാ ദിവസങ്ങളിലും മുന്‍നിര രണ്ടാംനിര ഓഹരികളില്‍ കാണിച്ച താത്പര്യം സെന്‍സെക്സിനെയും നിഫ്റ്റി സൂചികയെയും സര്‍വകാല റെക്കോഡ് തലത്തിലേക്ക് ഉയര്‍ത്തി.
ബോംബെ സെന്‍സെക്സ് 561 പോയിന്റും നിഫ്റ്റി 142 പോയിന്റും കഴിഞ്ഞവാരം വർധിച്ചു, തുടര്‍ച്ചയായ രണ്ടാം വാരമാണ് വിപണി കരുത്ത് നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഈ വാരവും സൂചിക മികവ് കാത്തുസൂക്ഷിക്കുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം നിക്ഷേപകര്‍. ജനുവരി- ജൂലൈ കാലയളവില്‍ ബോംബെ സെന്‍സെക്സ് 4438 പോയിന്റും നിഫ്റ്റി സൂചിക 1225 പോയിന്റും ഉയര്‍ന്നതും അവര്‍ക്ക് പ്രതീക്ഷ പകരുന്നു.
മുന്‍വാരത്തിലെ 64,718 പോയിന്റില്‍ നിന്നും സെന്‍സെക്സ് ദിവസവും പുതിയ ഉയരങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ഉത്സാഹിച്ചു. സൂചിക ഓരോ കുതിപ്പിലും റെക്കോഡ് പുതുക്കിയത് നിക്ഷേപകരെ ആവേശം കൊള്ളിച്ചു. ഈ അവസരത്തില്‍ വിപണി 65,000 പോയിന്റിലെ നിര്‍ണായക പ്രതിരോധവും തകര്‍ത്ത് സര്‍വകാല റെക്കോഡായ 65,898 പോയിന്റ് വരെ കയറി.
ഇതിനിടയില്‍ വിപണി സാങ്കേതികമായി ഓവര്‍ ബ്രോട്ടായെന്ന് മനസിലാക്കി ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ പ്രോഫിറ്റ് ബുക്കിങ്ങിലേക്ക് ശ്രദ്ധ തിരിച്ചു. വ്യാഴാഴ്ച്ച തുടങ്ങിയ ലാഭമെടുപ്പ് വെള്ളിയാഴ്ച്ച വില്‍പ്പന സമ്മര്‍ദമായി മാറിയതോടെ സെന്‍സെക്സ് റെക്കോഡ് ഉയരത്തില്‍ നിന്നും 723 പോയിന്റ് ഇടിഞ്ഞ് 65,175ലേക്ക് സാങ്കേതിക തിരുത്തല്‍ കാഴ്ച്ചവെച്ചു. മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ സൂചിക 65,280ലാണ്. ഈ വാരം 64,780ലെ താങ്ങ് നിലനിര്‍ത്തി രണ്ടാം പകുതിയില്‍ 65,840നെ ലക്ഷ്യമാക്കാം. അതേസമയം ആദ്യതാങ്ങില് പിടിച്ചുനില്‍ക്കാനായില്ലെങ്കില്‍ 64,280 റേഞ്ചില്‍ സ്ഥിരതയ്ക്ക് വിപണി ശ്രമം നടത്താം.
19,189ല്‍ ഇടപാടുകള്‍ക്ക് തുടക്കം കുറിച്ച നിഫ്റ്റി മുന്‍വാരം സൂചിപ്പിച്ച ആദ്യപ്രതിരോധമായ 19,377ലെ തടസം ഭേദിച്ച് ചരിത്രത്തിലാദ്യമായി 19,523 വരെ ഉയര്‍ന്നു. വാരാന്ത്യം നിഫ്റ്റി 19,331 പോയിന്റിലാണ്. ഈ വാരം സൂചിക 19,566-19,656 റേഞ്ചിനെ ഉറ്റുനോക്കാം. ഇതിനിടയില്‍ വാരാന്ത്യത്തില്‍ വില്‍പ്പന സമ്മർദം ഇന്നും തുടര്‍ന്നാല്‍ നിഫ്റ്റി 19,197-19,060ല്‍ താങ്ങ് കണ്ടെത്താന്‍ ശ്രമിക്കും.
ബിഎസ്ഇയില്‍ ആര്‍ഐഎല്‍, ടാറ്റാ മോട്ടോഴ്സ്, ഐറ്റിസി, ടെക് മഹീന്ദ്ര, വിപ്രോ, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എച്ച്യുഎല്, മാരുതി ഓഹരി വിലകള്‍ ഉയര്‍ന്നപ്പോള്‍ ഇന്‍ഫോസിസ്, ഇന്‍ഡസ് ബാങ്ക്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, എല്‍ ആൻഡ് റ്റി, എയര്‍ടെല്‍, എച്ച്സിഎല്‍ തുടങ്ങിയവയ്ക്ക് തളര്‍ച്ച നേരിട്ടു.
പിന്നിട്ട വാരം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ മൊത്തം 6878 കോടി രൂപയുടെ വില്‍പ്പന നടത്തി. അവസാന രണ്ട് ദിവസങ്ങളില്‍ മാത്രം അവര്‍ വിറ്റത് 5316 കോടി രൂപയുടെ ഓഹരിയാണ്. കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയെന്നോണം അവര്‍ വീണ്ടും വില്‍പ്പനയ്ക്ക് മുതിര്‍ന്നാല്‍ വിപണി അല്‍പ്പം ആടിയുലയാം. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പോയവാരം എല്ലാ ദിവസങ്ങളിലും നിക്ഷേപകരായി രംഗത്ത് നിറഞ്ഞുനിന്നു. അവർ മൊത്തം 6878 കോടി രൂപ വില വരുന്ന ഓഹരികളാണ് വാരിക്കൂട്ടിയത്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമായ 47,148 കോടി രൂപയാണ് ജൂണില്‍ അവര്‍ ഇറക്കിയത്.
ജനുവരി മാര്‍ച്ച് കാലയളവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പനക്കാരന്റെ മേലങ്കി അണിഞ്ഞ വിദേശ ഓപ്പറേറ്റര്‍മാര്‍ ഏപ്രില്‍ മുതല്‍ കനത്ത നിഷേപത്തിന് ഉത്സാഹിച്ചു. അതുവരെ ഷാങ്ഹായ് എക്സ്ചേഞ്ചില്‍ നിക്ഷേപകരായിരുന്ന പല ഫണ്ടുകളും ഇന്ത്യയിലേയ്ക്ക് ചുവടുമാറ്റി. അതോടെ ചൈനീസ് മാര്‍ക്കറ്റ് വില്‍പ്പനക്കാരുടെ പിടിയിലുമായി. ഇന്ത്യയില്‍ മേയ് മാസം 5.3 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയ വിദേശഫണ്ടുകള്‍ ജൂണില്‍ നിക്ഷേപം 5.7 ബില്യൺ ഡോളറായി ഉയര്‍ത്തി. ജൂലൈയില്‍ വിദേശ പണപ്രവാഹം ആറ് ബില്യൺ ഡോളറിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട്.
ഡോളറിന് മുന്നില്‍ രൂപയ്ക്ക് മൂല്യത്തകര്‍ച്ച നേരിടുകയാണ്. രൂപയുടെ വിനിമയ നിരക്ക് 82.04ല്‍ നിന്നും 82.79ലേക്ക് ദുര്‍ബലമായ ശേഷം വാരാന്ത്യം 82.74ലാണ്, 99 പൈസയുടെ മൂല്യത്തകര്‍ച്ചയാണ് ഒറ്റ ആഴ്ച്ചയില്‍ സംഭവിച്ചത്. വിപണിയുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ രൂപ 82.92ലെ പ്രതിരോധം നഷ്ടപ്പെട്ടാല്‍ 83.26 വരെ ദുര്‍ബലമാകാം. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 73.66 ഡോളറിലാണ്. ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില 1900 ഡോളറില്‍ നിന്നും 1924 ഡോളറിലേക്ക് മുന്നേറി.