ബിസിനസ് ലേഖകൻ
കൊച്ചി: ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തികളായ അമെരിക്കയിലും യൂറോപ്പിലും മാന്ദ്യം തീവ്രമായതോടെ ജൂണില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ കനത്ത ഇടിവുണ്ടായി. ഇതോടൊപ്പം ഇറക്കുമതിയും കാര്യമായി കുറഞ്ഞതിനാല്‍ രാജ്യത്തെ വ്യാപാര കമ്മി നിയന്ത്രണ വിധേയമായി തുടരുന്നതാണ് കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ആശ്വാസം പകരുന്നത്.
ആഭ്യന്തര ഉപഭോഗത്തിലുണ്ടായ മികച്ച വളര്‍ച്ചയെത്തുടർന്ന് കയറ്റുമതി മേഖലയിലെ ഇടിവ് രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയുടെ പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിച്ചില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. വിപണിയിലെ പണലഭ്യത ഉയര്‍ന്നു നില്ക്കുന്നതിനാല് ഇന്ത്യയിലെ ആഭ്യന്തര വിപണി കഴിഞ്ഞ ആറു മാസമായി മികച്ച വളര്‍ച്ചയാണ് നേരിടുന്നത്. ഇലക്ട്രോണിക്സ്, ഹെവി എന്‍ജിനീയറിങ്, കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ഉത്പാദനം എന്നിവ മുതല്‍ ഹരിത ഇന്ധന, വാഹന മേഖലകളില്‍ വരെ ഇന്ത്യന്‍ കമ്പനികള്‍ മത്സരക്ഷമത ആര്‍ജിച്ച് അതിവേഗം വിപണി വികസിപ്പിക്കുകയാണ്. ഇതിനാല്‍ ഇറക്കുമതി ആശ്രയത്വം സ്ഥിരതയോടെ താഴുകയാണെന്ന് വ്യവസായ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയുടെ മര്ച്ചന്റയിസ്ഡ് ഉത്പന്നങ്ങളുടെ കയറ്റുമതി ജൂണ്‍ മാസത്തില്‍ 22 ശതമാനം ഇടിഞ്ഞ് 3297 കോടി ഡോളറിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 4228 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചിരുന്നത്. മേയ് മാസത്തില്‍ 3498 കോടി ഡോളറിന്റെ ഉത്പന്നങ്ങളുടെ വില്‍പ്പനയാണ് രാജ്യത്തെ കയറ്റുമതി മേഖലയിലുണ്ടായിരുന്നത്.
അതേസമയം സേവന മേഖലയില്‍ ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞമാസം മികച്ച വളര്‍ച്ച നേടി. സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് ജൂണില്‍ സേവന മേഖലയില്‍ 2712 കോടി ഡോളറിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. മേയ് മാസത്താല്‍ ഇന്ത്യയുടെ സേവന മേഖലയിലെ കയറ്റുമതി 2530 കോടി ഡോളറായിരുന്നു. ജൂണില്‍ സേവന മേഖലയിലെ ഇറക്കുമതി മുന്‍ മാസത്തെ 1338 കോടി ഡോളറില്‍ നിന്നും 1588 കോടി ഡോളറായി ഉയര്‍ന്നു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മൊത്തം കയറ്റുമതി 7.2 ശതമാനം കുറഞ്ഞ് 18270 കോടി ഡോളറിലെത്തി.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 7.9 ശതമാനം ഉയര്‍ന്ന് 5760 കോടി ഡോളറിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 6260 കോടി ഡോളറായിരുന്നു.