ഇനി ക്രിക്കറ്റ് ദിനങ്ങളാണ്. ഇന്ത്യ ആതിഥ്യമരുളുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കമാവുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ലോക കപ്പിനു തുടക്കം കുറിക്കുന്നത്. ഏറ്റവും പ്രധാന വേദിയായി അഹമ്മദാബാദ് മാറിയെന്നത് ഇതിനു മുൻപ് ഇന്ത്യ സംയുക്ത ആതിഥേയത്വം വഹിച്ച ലോക കപ്പുകളിൽ നിന്ന് ഇത്തവണത്തെ ലോക കപ്പിനെ വ്യത്യസ്തമാക്കുന്നു. 1,30,000 കാണികൾക്ക് ഇരിപ്പിടമുള്ള നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരം നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലാണ്. ഒക്റ്റോബർ 14ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടവും ഇവിടെയാണ്. ഈ ലോക കപ്പിലെ ഏറ്റവും വാശിയേറിയ മത്സരമായി ഇതു മാറുമെന്നാണു കണക്കുകൂട്ടലുകൾ. ഇന്ത്യ- പാക്കിസ്ഥാൻ മത്സരം പോലെ ലോക ക്രിക്കറ്റിൽ ഏറ്റവും വാശിയേറിയവയാണ് ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരങ്ങളും. ഈ ലോകകപ്പിലെ ഈ ടീമുകൾ തമ്മിലുള്ള ലീഗ് മത്സരം നടക്കുന്നതും അഹമ്മദാബാദിൽ തന്നെ. നവംബർ 19ന് ഫൈനലും സമാപനച്ചടങ്ങും ഇവിടെയാണ്.
മുൻപ് മുംബൈയും കോൽക്കത്തയും പ്രധാന ക്രിക്കറ്റ് വേദികളായി പരിഗണിക്കപ്പെട്ടിരുന്ന രാജ്യത്ത് അതിനും മുകളിൽ അഹമ്മദാബാദ് പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരവും മൊഹാലിയും പോലുള്ള സ്റ്റേഡിയങ്ങൾ ലോകകപ്പ് വേദിയായി പരിഗണിക്കപ്പെട്ടില്ല എന്നതു പരാതിയായി ഉയരുകയും ചെയ്തിരുന്നു. അതെന്തായാലും ലോകത്തെ പത്തു രാജ്യങ്ങളുടെ ടീമുകൾ ഇന്ത്യയിലെ പത്തു വേദികളിലായി പരസ്പരം ഏറ്റുമുട്ടുന്ന ദിനങ്ങൾ ക്രിക്കറ്റ് പ്രേമികൾക്കു പൂർണമായും ഈ ഗെയിമിന്റെ ആവേശം ഉൾക്കൊള്ളാനുള്ളതാണ്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ പ്രമുഖ ക്രിക്കറ്റ് രാജ്യങ്ങൾക്കൊപ്പം നെതർലൻഡ്സ്, അഫ്ഗാനിസ്ഥാൻ ടീമുകളുമാണ് ഇത്തവണത്തെ ലോക കപ്പിനുള്ളത്. 45 ലീഗ് മത്സരങ്ങളും മൂന്നു നോക്കൗട്ട് മത്സരങ്ങളും. ട്വന്റി 20 ഫോർമാറ്റ് വന്നതോടെ ക്രിക്കറ്റിൽ ഏറ്റവും ആവേശമുള്ള പോരാട്ടങ്ങൾ അതിലായി മാറിയിട്ടുണ്ട്. ആദ്യ കാലത്ത് ടെസ്റ്റ് ക്രിക്കറ്റിനായിരുന്നു ആരാധകർ. ഏകദിനങ്ങൾ വ്യാപകമായതോടെ ആരാധകരുടെ ശ്രദ്ധ കൂടുതലും അതിലേക്കായി. എങ്കിലും ടെസ്റ്റുകൾക്കും പ്രാധാന്യം കുറഞ്ഞില്ല. പിന്നീട് ട്വന്റി 20 മത്സരങ്ങൾ കളം പിടിച്ചതോടെ ഏകദിന ക്രിക്കറ്റ് തന്നെ അപ്രസക്തമാകുന്ന തരത്തിലേക്കായിട്ടുണ്ട് കാര്യങ്ങൾ. ഈ പശ്ചാത്തലത്തിൽ ഏകദിനങ്ങളിലേക്ക് ആരാധകരെ കൂടുതലായി ആകർഷിക്കാൻ കഴിയുന്ന പ്രകടനങ്ങൾ ഈ ലോകകപ്പിൽ ഉണ്ടാവട്ടെ.
ഇന്ത്യ ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ലോക കപ്പാണിത്. ഇതിനു മുൻപ് മൂന്നു തവണ ഇന്ത്യയിൽ ലോക കപ്പ് മത്സരങ്ങൾ നടന്നിട്ടുണ്ട്. 1987ൽ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി മത്സരങ്ങൾ അരങ്ങേറി. ഇംഗ്ലണ്ടിനു പുറത്തുള്ള ആദ്യ ലോകകപ്പായിരുന്നു അത്. കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിലായിരുന്നു ഫൈനൽ. ഓസ്ട്രേലിയ ജേതാക്കളായി. 1996ൽ ഇന്ത്യയിലും പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി ലോകകപ്പ് നടന്നു. ലാഹോറിലെ ഫൈനലിൽ ശ്രീലങ്കയായിരുന്നു ജേതാക്കൾ. 2011ൽ ഇന്ത്യയും ബംഗ്ലാദേശും ശ്രീലങ്കയും സംയുക്ത ആതിഥേയരായി. 1983ൽ കപിൽ ദേവിന്റെ ടീം ലോകകപ്പ് ഇന്ത്യയിൽ കൊണ്ടുവന്ന ശേഷം വീണ്ടും ഇന്ത്യ ജേതാക്കളാവുന്നത് ഇതിലാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ ഫൈനലിൽ ഇന്ത്യ കീഴടക്കിയതു ശ്രീലങ്കയെ. ഇക്കുറി ഒറ്റയ്ക്കു വേദിയൊരുക്കുമ്പോൾ മൂന്നാം തവണ ചാംപ്യൻമാരാവാനുള്ള അവസരമാണ് രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിനുള്ളത്. ഈ മാസം എട്ടിന് ഓസ്ട്രേലിയക്കെതിരേ ചെന്നൈയിൽ ആരംഭിക്കുന്ന ഇന്ത്യയുടെ പോരാട്ടങ്ങൾ കോടിക്കണക്കിനു ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്താതിരിക്കട്ടെ.
അഹമ്മദാബാദിലും മുംബൈയിലും കോൽക്കത്തയിലും ചെന്നൈയിലും ബംഗളൂരുവിലും ഡൽഹിയിലും ഹൈദരാബാദിലും ലഖ്നൗവിലും പൂനെയിലും ധർമശാലയിലും നടക്കുന്ന ഓരോ ലോകകപ്പ് മത്സരങ്ങളും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനം കവരുന്നതാവുമെന്നു കരുതുക. ഇന്ത്യൻ ക്രിക്കറ്റിനു മൊത്തത്തിൽ ഉണർവു നൽകാൻ ഈ ലോകകപ്പ് ഉപകരിക്കട്ടെ. ലോകക്രിക്കറ്റിന്റെ മുഴുവൻ ശ്രദ്ധയും ഇന്ത്യയിലേക്കു തിരിയുന്നത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയ്ക്കും ഗുണകരമാവുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. മത്സരങ്ങൾക്കു വേദിയാകുന്ന നഗരങ്ങളിലേക്ക് ആയിരക്കണക്കിന് ആരാധകരാണ് എത്തുന്നത്. വിദേശത്തുനിന്നു ധാരാളം പേർ ടൂറിസ്റ്റുകളായി എത്തുന്നുണ്ട്. ഹോട്ടൽ- റസ്റ്ററന്റ്, വ്യോമഗതാഗതം തുടങ്ങി പല മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ടാവും.