ലോകത്ത് ജനസംഖ്യയിൽ രണ്ടാം സ്ഥാനമുള്ള രാജ്യമായിരുന്നു ഇതുവരെ ഇന്ത്യ. അതിൽ ഇനി ഒരു തിരുത്തൽ വരുകയാണ്. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തേക്കു കയറിയിരിക്കുന്നു നമ്മുടെ രാജ്യം. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും പുതിയ കണക്കു പ്രകാരം 142.86 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന ചൈനയിൽ ഇപ്പോഴത്തെ ജനസംഖ്യ 142.57 കോടിയാണെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഒഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. ജനസംഖ്യയിൽ മുന്നിലുള്ള രാജ്യങ്ങളുടെ യുഎൻ പട്ടികയിൽ ഇന്ത്യ മുന്നിലെത്തുന്നത് ഇതാദ്യമാണ്.
ജനസംഖ്യയിലെ വർധന ആശങ്കയോടെ കാണുകയല്ല അവസരമായി എടുക്കുകയാണ് രാജ്യം ചെയ്യേണ്ടത്. പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നതുപോലെ അതിവേഗ സാമ്പത്തിക പുരോഗതിക്കും രാജ്യവികസനത്തിനും മനുഷ്യവിഭവ ശേഷി വിനിയോഗിക്കാൻ കഴിയണം. അതിനു വേണ്ട നയരൂപവത്കരണവും നടത്തിപ്പുമാണു വിജയകരമാവേണ്ടത്. മറ്റൊരു രാജ്യത്തിനും ഇല്ലാത്തത്ര ശക്തമായ "തൊഴിൽ സേന'യെ നമുക്കു സജ്ജമാക്കാൻ കഴിയും. അതു വലിയ തോതിൽ വിദേശനിക്ഷേപം ആകർഷിക്കാൻ തക്കവണ്ണം രൂപപ്പെടുത്തിയെടുക്കാവുന്നതാണ്. മാനുഫാക്ചറിങ് മേഖലയിൽ വലിയ കുതിപ്പുണ്ടാക്കാനുള്ള സാധ്യതകൾ "തൊഴിൽ സേന' നൽകുന്നുണ്ട്. തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാൻ കഴിഞ്ഞാൽ ഈ സേനയെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാനാവും.
അങ്ങനെ വരുമ്പോൾ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കാമെന്നു മാത്രമല്ല കയറ്റുമതിയിൽ വർധനയുണ്ടാക്കാനും അവസരമുണ്ടാവും. ജനങ്ങൾക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക് അവരുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്താൻ കഴിയുന്ന അവസരങ്ങൾ സൃഷ്ടിക്കാനാവാതെ പോകുന്നതാണ് ദോഷമായി തീരുക. അങ്ങനെ സംഭവിക്കുന്നില്ലെന്ന് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾക്ക് ഉറപ്പുവരുത്താനാവണം. തൊഴിൽ നൈപുണ്യം ആർജിക്കാനുള്ള അവസരങ്ങൾ ഒരുക്കുന്നത് തൊഴിൽ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. അതായത് ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള പുരോഗതി എങ്ങനെ കൈവരിക്കാം എന്നതിൽ എത്രമാത്രം വ്യക്തതയുണ്ടാവുന്നോ അത്രയും നല്ലതാണ്.
ജനസംഖ്യാനുപാതികമായി ആഭ്യന്തര ഉത്പാദനത്തിലും വർധനയുണ്ടാവണം. ജനസംഖ്യയിൽ മുന്നിലുള്ള രാജ്യങ്ങളിൽ ഉപഭോഗവും അതിനനുസരിച്ച് ഉയർന്ന തോതിലാവുമല്ലോ. വിശാലമായ ഉപഭോക്തൃ വിപണി രാജ്യത്തിനു പുറത്തുള്ള വ്യവസായികളെയും ഇങ്ങോട്ട് ആകർഷിക്കും. വിദേശ രാജ്യങ്ങളിൽ നിന്നു ഇറക്കുമതിയെയാണ് കൂടുതലായും ആശ്രയിക്കുന്നതെങ്കിൽ അവിടെ ഒരു പ്രതികൂല അന്തരീക്ഷമുണ്ടാവുമ്പോൾ നമ്മെയും ബാധിക്കും. നേരേമറിച്ച് ആഭ്യന്തര ഉത്പാദന മേഖല ശക്തമാണെങ്കിൽ വിദേശത്തുണ്ടാവുന്ന പ്രതികൂല സാഹചര്യങ്ങളെ അത്രയും കുറച്ചു ഭയപ്പെട്ടാൽ മതിയാവും.
ഐഎംഎഫിന്റെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേത്. 2022ൽ ഏഴു ശതമാനത്തിനടുത്ത് വളർച്ച നേടിയ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ 2023ൽ ആറു ശതമാനത്തിനു മുകളിൽ വളർച്ചയുണ്ടാക്കുമെന്നാണു പ്രവചനങ്ങൾ. 2024 സാമ്പത്തിക വർഷം വളർച്ച വീണ്ടും ഏഴു ശതമാനത്തിന് അടുത്തെത്തുമെന്നും പ്രവചനമുണ്ട്. ഈ വർഷം അഞ്ചു ശതമാനത്തിലേറെയും അടുത്തവർഷം നാലു ശതമാനത്തിലേറെയും വളർച്ചയാണു ചൈനയിൽ പ്രതീക്ഷിക്കുന്നത്. അമെരിക്കയിൽ രണ്ടു ശതമാനത്തിലും യൂറോ രാജ്യങ്ങളിൽ ഒരു ശതമാനത്തിലും താഴെയാവും വളർച്ചയെന്നും പ്രവചനങ്ങളുണ്ട്. യുക്രെയ്നിലെ റഷ്യൻ യുദ്ധം യൂറോപ്യൻ രാജ്യങ്ങളെ കാര്യമായി ബാധിക്കുന്നു. നാണയപ്പെരുപ്പം വലിയ ആശങ്ക ഉയർത്തുന്നു. ഇത്തരം ആഗോള സാഹചര്യങ്ങളിലും ഭേദപ്പെട്ട നിലയിൽ പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്കു കഴിയുന്നുണ്ട്. 2030ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയ്ക്കു മാറാൻ കഴിയുമെന്നാണ് എസ് ആൻഡ് പി ഗ്ലോബലിന്റെ പ്രവചനം. അതുവഴി ജർമനിയെയും ജപ്പാനെയും ഇന്ത്യ മറികടക്കും.
പല വികസിത രാജ്യങ്ങളിലെയും തൊഴിൽ സേനയ്ക്കു പ്രായമേറുമ്പോൾ ഇന്ത്യയിൽ യുവാക്കളുടെ കരുത്താണു ഭാവി ശോഭനമാക്കുന്നത്. ഇന്ത്യൻ ജനസംഖ്യയുടെ ശരാശരി പ്രായം 29 വയസിൽ താഴെയാണ്. യുഎസിലും ചൈനയിലും അത് 39 വയസിനടുത്ത്, യുകെയിൽ 40 വയസിനു മുകളിൽ. ഇന്ത്യൻ ജനസംഖ്യയുടെ 68 ശതമാനവും 15- 64 വയസ് പ്രായപരിധിയിലുള്ളവരാണ്. 25 ശതമാനവും 14 വയസിൽ താഴെ പ്രായമുള്ളവർ. 65 വയസിനു മേൽ പ്രായമുള്ളവർ ഏഴു ശതമാനം. യുവജനങ്ങളുടെ കരുത്ത് പാഴായിപ്പോകാതെ രാജ്യവികസനത്തിനു വേണ്ടി വിനിയോഗിക്കാൻ കഴിഞ്ഞാൽ അത്ഭുതകരമായ മുന്നേറ്റം തന്നെ ഇന്ത്യയ്ക്കു സൃഷ്ടിക്കാനാവും. ദശലക്ഷക്കണക്കിനാളുകൾക്കു തൊഴിൽ അവസരങ്ങളുണ്ടാക്കുക, തൊഴിൽ നൈപുണ്യം ഉറപ്പുവരുത്താൻ പദ്ധതികൾ ആവിഷ്കരിക്കുക എന്നിവ മുന്നേറ്റത്തിനുള്ള വെല്ലുവിളികളായി സർക്കാരുകൾ കാണേണ്ടതാണ്.