ഓരോ വർഷവും ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന, രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നാണു ശബരിമല. ഒരു പ്രത്യേക കാലഘട്ടത്തിൽ (മണ്ഡല- മകരവിളക്കു കാലത്ത്) ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തെ തന്നെ പ്രമുഖ ആരാധനാലയങ്ങളിലൊന്ന് ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രമാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നുമെത്തുന്ന തീർഥാടക ലക്ഷങ്ങൾക്ക് സൗകര്യപ്രദമായ ഒരു വിമാനത്താവളം ശബരിമലയ്ക്ക് തൊട്ടടുത്തുണ്ടാവുക എന്നത് കേരളത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ്. അതിനുള്ള നിർണായകമായൊരു നടപടിയായി വേണം കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് അനുമതിയെ കാണാൻ. ചെറുവള്ളിയിൽ രണ്ടായിരം ഏക്കറിലേറെ സ്ഥലത്ത് പദ്ധതിയിട്ടിരിക്കുന്ന വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ അത്യാവശ്യമായ അനുമതിയാണ് സൈറ്റ് ക്ലിയറൻസ്. വിമാനത്താവളത്തിനു കണ്ടെത്തിയ ഭൂമി അനുയോജ്യമായതാണെന്നു സ്ഥിരീകരിക്കപ്പെടുന്നത് പല ഘട്ടങ്ങളായുള്ള വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ്.
സൈറ്റ് ക്ലിയറൻസ് നൽകുന്നതായുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നു എന്നത് ഈ വിമാനത്താവളം നിലവിൽ വരണമെന്നു മോഹിക്കുന്നവർക്കു വളരെയേറെ പ്രതീക്ഷകൾ നൽകുന്നു. വിനോദ സഞ്ചാര മേഖലയ്ക്ക്, പ്രത്യേകിച്ച് ആധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാർത്തയാണിതെന്നാണ് മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. മോദിയുടെ ഈ വാക്കുകളിൽ ശബരിമല തീർഥാടകർക്കായുള്ള വിമാനത്താവളത്തിന് കേന്ദ്രം തടസമാവില്ലെന്ന ഉറപ്പ് നമുക്കു കാണാൻ കഴിയും. വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി അടക്കം ഇനിയും പല കടമ്പകൾ കടക്കേണ്ടതുണ്ട് എന്നതു വാസ്തവമാണ്. പ്രാരംഭ നടപടികൾ തന്നെ ഒരുപാടുണ്ട്. സാമൂഹികാഘാത പഠനം പൂർത്തിയാക്കണം, വിശദമായ റിപ്പോർട്ടുണ്ടാവണം, കമ്പനി രൂപവത്കരിക്കണം, കൺസൽറ്റൻസിയെ നിയമിക്കണം തുടങ്ങി നടപടികളേറെയാണ്. കേന്ദ്രത്തിന്റെ പരിപൂർണ സഹകരണം പദ്ധതി നടപ്പാവണമെങ്കിൽ അനിവാര്യമാണ്. പദ്ധതിയിൽ പ്രധാനമന്ത്രി തന്നെ ഏറെ താത്പര്യമെടുക്കുമ്പോൾ കേന്ദ്രത്തിന്റെ സഹകരണത്തിൽ സംശയം വയ്ക്കേണ്ടതില്ല. സംസ്ഥാന സർക്കാരിന് വിമാനത്താവളത്തിനായുള്ള പ്രവർത്തനങ്ങളുമായി അതിവേഗം മുന്നോട്ടുപോകാവുന്നതാണ്. ഈ മാസം പ്രധാനമന്ത്രി കേരളം സന്ദർശിക്കാനിരിക്കെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ "ക്ലിയറൻസ്' എന്നതും ശ്രദ്ധേയം.
നിർദിഷ്ട വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടി വരുന്ന ചെറുവള്ളി എസ്റ്റേറ്റിനു പുറത്തുള്ള സ്വകാര്യ ഭൂമിയിൽ സാമൂഹികാഘാത പഠനം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ മാനെജ്മെന്റ് ഡവലപ്മെന്റ് നടത്തുന്ന പഠനം ജൂണിൽ പൂർത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. റവന്യൂ വകുപ്പ് നൽകിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തിൽ വീടുകളുടെയും സ്ഥലങ്ങളുടെയും വിവര ശേഖരണം നടക്കുകയാണ്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന വിമാനത്താവളത്തിനായുള്ള കമ്പനി രൂപവത്കരണ നടപടികളും ആരംഭിക്കേണ്ടതുണ്ട്. പരിസ്ഥിതി മന്ത്രാലയം മാത്രമല്ല, കേന്ദ്ര ധനകാര്യ മന്ത്രാലയവും അനുമതി നൽകണം. ഈ അംഗീകാരങ്ങൾക്കായി ഇനി കേന്ദ്രത്തെ സമീപിക്കാവുന്നതാണ്. ആവശ്യമായ അനുമതികൾ ലഭിച്ചുകഴിഞ്ഞാൽ നിക്ഷേപം സമാഹരിക്കുക, ടെൻഡർ വിളിക്കുക തുടങ്ങിയ നടപടികളുമുണ്ട്.
എന്തായാലും വിമാനത്താവള നിർമാണത്തിനുള്ള കേന്ദ്രത്തിന്റെ സന്നദ്ധത പ്രധാനമന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാവുന്നത് പലവിധ തടസങ്ങൾ നീങ്ങിക്കിട്ടുന്നതിനു സഹായിക്കുകയാണ്. ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് വ്യോമയാന മന്ത്രാലയം ഡയറക്റ്റർ ജനറലും എയർപോർട്ട് അഥോറിറ്റി ഒഫ് ഇന്ത്യയും ഉന്നയിച്ചിരുന്ന സംശയങ്ങൾക്കു തൃപ്തികരമായ മറുപടി നൽകാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഭൂമിയേറ്റെടുക്കൽ അടക്കം തുടർന്നുള്ള നടപടികളും തടസങ്ങളില്ലാതെ മുന്നേറുമെന്നു കരുതുക. ചെറുവള്ളിയിലെ വിമാനത്താവളം വരുന്നതോടെ ശബരിമലയ്ക്ക് വളരെയടുത്തു തന്നെ തീർഥാടകർക്ക് വിമാനമിറങ്ങാൻ കഴിയും. 50 കിലോമീറ്ററിൽ താഴെ ദൂരമേ ഇവിടെ നിന്ന് ശബരിമലയ്ക്കുള്ളൂ. ഒരു ഫീഡർ വിമാനത്താവളം എന്ന നിലയിൽ നിന്ന് രാജ്യാന്തര വിമാനത്താവളത്തിന്റെ നിലയിലേക്ക് ഇത് മാറുന്നുണ്ട് എന്നതും സന്തോഷകരമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ഇതിനായി വിഭാവനം ചെയ്തിട്ടുള്ളത്.
കേരളത്തിനു പുറത്തുനിന്നുള്ള തീർഥാടകരുടെ എണ്ണം ഇനിയും ഗണ്യമായി വർധിക്കുന്നതിന് വിമാനത്താവളം ഉപകരിക്കും. ഇതിനു പുറമേ കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിൽ നിന്നുള്ള മറ്റു യാത്രക്കാർക്കും ഗുണകരമാവും പുതിയ വിമാനത്താവളം. ഇവരിൽ ഏറെ പേരും ഇപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. മൂന്നാറും തേക്കടിയും കുമരകവും വാഗമണ്ണും പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും പുതിയ വിമാനത്താവളം സഹായകരമാവും. മൊത്തത്തിൽ കേരളത്തിന്റെ വികസനത്തിനു സഹായിക്കുന്ന പദ്ധതിയെന്ന നിലയിൽ എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് തുടർന്നുള്ള ഓരോ നീക്കങ്ങളിലും ഉണ്ടാവേണ്ടത്.