ലോക വിപണിയിൽ ഏറ്റവും ഗുണമേന്മയുള്ള റബറിന് 150 രൂപയിൽ താഴെയേ വിലയുള്ളൂ. അതേസമയം, ടയർ ഉത്പാദനത്തിനുള്ള ആർഎസ്എസ് 4 ഗ്രേഡ് റബറിന് ഇതിനേക്കാൾ 10 മുതൽ 20 രൂപ വരെയാണ് കേരളത്തിലെ വില. അതുകൊണ്ടു തന്നെ ടയർ ഉത്പാദകർക്ക് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനാണ് താത്പര്യം. അവർ രാജ്യസ്നേഹവും കർഷകപ്രേമവും പ്രകടിപ്പിക്കാനല്ല ടയർ നിർമിക്കുന്നത്. കൂടുതൽ ലാഭം എന്ന അടിസ്ഥാന നിലപാടു തന്നെയാണ് അവർക്കുളളത്. കോട്ടയത്തെക്കാൾ വില കുറച്ച് മലേഷ്യയിൽ നിന്ന് റബർ കിട്ടുമെങ്കിൽ ടയർ കമ്പനികൾ അങ്ങോട്ടുപോവും.
ആഗോളവത്കരണവും പിന്നാലെ വന്ന കരാറുകളും കേരളത്തെ വല്ലാതെ ഞെക്കിപ്പിഴിയുകയാണ്. വർഷങ്ങൾക്ക് മുമ്പ് അതേപ്പറ്റി പറയുകയും പുസ്തകമെഴുതുകയും പ്രസംഗിക്കുകയും ചെയ്തപ്പോൾ അന്നത്തെക്കാലത്തെ മികച്ച വില കൈനീട്ടി വാങ്ങി മുന്നറിയിപ്പു നൽകിയവരെ പരിഹസിച്ച കർഷകരും കുറവല്ല. ലോകം ഒറ്റ ഗ്രാമമായി മാറുന്നതോടെ നമ്മുടെ റബറിന് ഡോളറിലും പൗണ്ടിലും വില കേറുമെന്ന് വാഗ്ദാനം ചെയ്തവരൊക്കെ ഇപ്പോൾ, എവിടെയാണോ ആവോ!
കേന്ദ്ര സർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അറിയിച്ചതാണ് കേരളത്തിൽ റബർ വില പുതിയ ചർച്ചയായതിനു പിന്നിൽ. മതവും രാഷ്ട്രീയവും എത്രമാത്രം കൂടിക്കലരാം എന്നത് വർഷങ്ങളായി കേരളം ചർച്ച ചെയ്യുന്നതാണ്. മതം മതത്തിന്റെ മേഖലയിലും രാഷ്ട്രീയ പാർട്ടികൾ അവരുടെ മേഖലകളിലും ഇടപെടുന്നതാണ് മര്യാദ. രണ്ടുകൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും ഇറങ്ങിക്കളിക്കുന്നത് കേരളത്തിൽ പുതിയ കാര്യമല്ല. കേരളത്തിലെ ആദ്യ സർക്കാരിനെ ഭൂരിപക്ഷമുണ്ടായിട്ടും പിരിച്ചുവിടാൻ കാരണമായത് ഇത്തരമൊരു മത-രാഷ്ട്രീയ വഴിവിട്ട ഇടപെടലായിരുന്നു. ഭൂരിപക്ഷമുള്ള സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതിനെതിരെ രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി തന്നെ കൃത്യമായ മാർഗനിർദേശങ്ങൾ നൽകിയതിനാൽ ഇപ്പോൾ അതത്ര എളുപ്പമല്ല.
മതം ഇടപെട്ടതു കൊണ്ട് കർഷകർക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുന്നുവെങ്കിൽ അത് നല്ല കാര്യമാണ്. കാരണം, കർഷകരെ തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തല്ലാതെ രാഷ്ട്രീയ കക്ഷികൾക്ക് ഓർമ വരാറില്ല. പിരിവിന്റെ സമയത്തല്ലാതെ മതവും പരിഗണിക്കാറില്ലെന്ന പരാതി പറയുന്നത് കൃഷിക്കാരാണ്. ആരാധനാലയങ്ങളുടെ വരുമാനം കുറഞ്ഞപ്പോൾ കാർഷിക വിളകൾ വിൽക്കാൻ ബന്ധപ്പെട്ടവർ അവസരമൊരുക്കിയത് സ്വാഗതാർഹമാണ്. അതത് മതവിഭാഗങ്ങളുടെ കർഷകർക്കേ ഇങ്ങനെ വിൽപ്പന അവസരം ഒരുക്കുന്നുള്ളൂ എങ്കിലും അതെങ്കിലും ചെയ്യുന്നുണ്ടല്ലോ. അതിന്റെ പേരിൽ പുറത്തെ വാടകയെക്കാൾ കൂടുതൽ തുക ഈടാക്കുന്നതു പോലെയുള്ള കൊള്ളയടിക്കലുകൾക്ക് ഇവിടങ്ങളിലും കർഷകർ വിധേയമാവുന്നുമുണ്ട്.
കൃഷി ഇന്ന് അത് ചെയ്യുന്നവരുടെ മാത്രം ഉത്തരവാദിത്തമായി മാറി. ഇതുമായി ബന്ധപ്പെട്ട് പച്ചക്കറികൾക്ക് തറവില ഉൾപ്പെടെ ഇന്ത്യയിലൊരിടത്തും ഇല്ലാത്ത കുറെയേറെ പരിഷ്കാരങ്ങൾ നടപ്പിലായ സംസ്ഥാനമാണ് കേരളം. പക്ഷെ, അതൊന്നും പോരാ. കൃഷി കേരളത്തിന്റെ മുഖ്യവരുമാനമായി മാറണം. കാർഷിക , വെറ്റിനറി, ഫിഷറീസ് സർവകലാശാലകൾ കേരളത്തിൽ വെള്ളാനകളായി നിലകൊള്ളാൻ തുടങ്ങിയിട്ട് എത്ര കൊല്ലങ്ങളായി? ഇവ കൊണ്ട് കേരളത്തിലെ കൃഷിക്കാർക്ക് കാര്യമായ പ്രയോജനം കിട്ടിയതായി പറയാനാവില്ല. അതേസമയം, തൊട്ടടുത്ത് തമിഴ്നാട്ടിൽ കാർഷിക സർവകലാശാലകൾ കൃഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ വളരെ കാര്യക്ഷമമായും ശുഷ്കാന്തിയോടെയുമാണ് ഇടപെടുന്നത്. ആ മാതൃക പകർത്താൻ ഇനിയെങ്കിലും വൈകരുത്. "ഫയലിൽ നിന്ന് വയലിലേയ്ക്ക്' എന്നൊരു പദ്ധതി പതിറ്റാണ്ടുകൾക്ക് മുമ്പേ ആരംഭിച്ചതാണെങ്കിലും അതിന് തുടർച്ച ഉണ്ടായില്ല.
എഴുപതുകളുടെ തുടക്കത്തിൽ അഞ്ചേക്കർ കൃഷിയുള്ള ഒരാളുടെ പ്രതിമാസ വരുമാനം 1,450 രൂപ. അന്ന് ജില്ലാ കലക്റ്ററുടെ ശമ്പള സ്കെയിൽ തുടങ്ങിയിരുന്നത് 860 രൂപയിലാണ്. എംഎൽഎയുടെ പ്രതിമാസ ശമ്പളം 350 രൂപ. ഒരു ക്വിന്റൽ ഗോതമ്പിന്റെ താങ്ങുവില 1970ൽ 76 രൂപയായിരുന്നു. 2015ൽ ഇത് 1,450 രൂപ. വർധന 19 ഇരട്ടി. ഇതേ കാലയളവിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം 120 മുതൽ 150 ഇരട്ടി വരെ വർധിച്ചു. കോളെജ് അധ്യാപകരുടേത് 170 ഇരട്ടി വരെയും സ്കൂൾ അധ്യാപകരുടേത് 320 ഇരട്ടി വരെയും ചീഫ് എക്സിക്യുട്ടീവുകളുടേത് 1,000 ഇരട്ടി വരെയും വർധിച്ചു. ഇവരെയൊക്കെ ഊട്ടുന്ന കൃഷിക്കാർ അന്നത്തിനും വസ്ത്രത്തിനും നിവൃത്തിയില്ലാതെ ആത്മഹത്യയിൽ അഭയം തേടുന്നു.
അദാനിക്ക് 7,200 കോടി രൂപയും അംബാനി ഗ്രൂപ്പിന് 1,30,000 കോടിയും വായ്പ നൽകിയവർ ഇനിയും വായ്പ നൽകാൻ സന്നദ്ധരാണ്. ലക്ഷ്മി മിത്തലിന് പഞ്ചാബ് സർക്കാർ മാത്രം നൽകിയത് 1,200 കോടി രൂപ. അദാനി, അംബാനി ഗ്രൂപ്പിന്റെ 3.04 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളാൻ തീരുമാനിച്ചത്. അദാനിയുടെ എഴുതിത്തള്ളിയ 72,000 കോടി രൂപയിലും വളരെ താഴെയാണ് ഇന്ത്യയിലെ മൊത്തം കർഷകരുടെ കടം. എന്നിട്ടും നാടിനെ ഊട്ടുന്ന കൃഷിക്കാർക്ക് ന്യായമായ സഹായം നൽകാൻ ഒരു ബാങ്കുമില്ല.
അതുകൊണ്ട് 300 രൂപ റബറിന് വില കിട്ടുമെങ്കിൽ അത് നൽകുന്നവർക്ക് കർഷകർ വോട്ടു ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. അതുപോലും അവരുടെ അധ്വാനത്തിന്റെ മൂല്യമാവുന്നില്ല എന്നതാണ് യാഥാർഥ്യം. കൊടും വെയിലിലും മഴയിലും ചൂടിലും പാടത്തും പറമ്പത്തും പണിത് നാടിനെ ഊട്ടുന്ന കൃഷിക്കാരെ സഹായിക്കാൻ ആരു മുന്നോട്ടുവന്നാലും അത് സ്വാഗതം ചെയ്യപ്പെടണം. ഇതുവരെ കബളിപ്പിക്കപ്പെട്ടതു പോലെ കർഷകർ ഇനിയും ചതിക്കപ്പെടാൻ പാടില്ല. കൃഷിക്കാരുടെ കണ്ണീർ തുടയ്ക്കുന്ന രാഷ്ട്രീയം പ്രഖ്യാപനങ്ങൾപ്പുറം യാഥാർഥ്യമാവട്ടെ.