പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന "ആടുജീവിതം' 2024 ഏപ്രില്‍ 10ന് തിയെറ്ററുകളിലെത്തും. ബെന്യാമിന്റെ നോവലായ "ആടുജീവിത'ത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രം ഒട്ടേറെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലുകളില്‍ ചര്‍ച്ചാവിഷയമായിരുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.വിഷ്വല്‍ റൊമാന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് ബ്ലെസി ആണ്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ.ആർ.ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ഓസ്കാര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര് റഹ്മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും ആടുജീവിതത്തിന്റെ പ്രത്യേകതകളാണ്. ചിത്രത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങൾക്ക് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സുനിൽ കെ എസും, എഡിറ്റിംഗ് ശ്രീകർ പ്രസാദും ആണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം കേരളത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ്.
ആഗോള പ്രേക്ഷകരെക്കൂടി മനസ്സില്‍ കണ്ടുകൊണ്ട് നിർമ്മിച്ച ചിത്രത്തെക്കുറിച്ച് സംവിധായകൻ ബ്ലെസി പറഞ്ഞു, ആടുജീവിതം സാർവത്രിക ആകർഷണീയതയുള്ള ഒരു വിഷയമാണ്, അതിന്റെ ആഖ്യാന ശൈലിയോട് കഴിവതും സത്യസന്ധത പുലർത്തണമെന്നതായിരുന്നു എന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഈ നോവൽ ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അവിശ്വസനീയമായ സംഭവവികാസങ്ങളിലൂടെ ഓരോ നിമിഷവും പ്രേക്ഷകരെ ആകർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പലപ്പോഴും കഥകളെക്കാള്‍ വിചിത്രമാണ് സത്യം. ഈ ചിത്രം പൂര്‍ണ്ണമായും തിയെറ്റര്‍ ആസ്വാദനം ആവശ്യമായ സിനിമയാണ്. ഈ മാഗ്നം ഓപ്പസ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റര്ടൈന്മെന്റ്സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്