തിരുവനന്തപുരം: ഗുമസ്തൻ സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കിടെ വേദി വിട്ടു പോകാൻ കോളെജ് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടത് വേദനിപ്പിച്ചുവെന്ന് നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്. ഗുമസ്തന്‍റെ പ്രൊമോഷനു വേണ്ടി വളാഞ്ചേരിയിലെ എംഇഎസ്-കെവിഎം കോളെജിൽ എത്തിയപ്പോഴാണ് പ്രശ്നമുണ്ടായത്. കോളെജ് മാഗസിൻ പ്രകാശനം ചെയ്തതിനു ശേഷം സംസാരിക്കാൻ തുടങ്ങിയ ബിബിനോട് ഉടൻ വേദി വിട്ടു പോകാൻ കോളെജ് പ്രിൻസിപ്പാൾ ആവശ്യപ്പെടുകയായിരുന്നു. സിനിമയുടെ അണിയറപ്രവർത്തകരെല്ലാം ഉള്ളപ്പോഴാണ് കോളെജ് പ്രിൻസിപ്പാൾ ഇത്തരത്തിൽ പെരുമാറിയത്.
വേദി വിട്ടു പോകണം എന്നാവശ്യപ്പെട്ടപ്പോൾ വിഷമം തോന്നി. സത്യസന്ധമായി വിഷമം ഉണ്ടായ സംഭവമാണ്. പക്ഷേ അത് കഴിഞ്ഞു. ഇനി അതിന്‍റെ പേരിൽ കോളെജ് പ്രിൻസിപ്പാളിന് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. വിദ്യാർഥികൾ പ്രിൻസിപ്പാളിനെ തിരുത്തിക്കാണുമെന്നാണ് കരുതുന്നത്.
സംഭവത്തെക്കുറിച്ച് വിശദീകരിക്കേണ്ടെന്നാണ് കരുതിയിരുന്നത്. എന്തെങ്കിലും ഒരു സംഭവം ഉണ്ടായാൽ നമ്മൾ അതേക്കുറിച്ച് സംസാരിക്കും. കുറേ ആളുകൾ അയാളെയും വീട്ടുകാരെയും തെറിപറയും. വേറെയും അഭിപ്രായങ്ങൾ വരും. ഈ സംഭവത്തെ മാർക്കറ്റിങ് രീതിയിൽ എടുക്കുന്നില്ലെന്നും ബിബിൻ പറഞ്ഞു.
ബിബിൻ വേദിയിലെത്തിയപ്പോൾ സിനിമയുടെ പേര് കുട്ടികൾ ആർത്തു വിളിച്ചത് പ്രിൻസിപ്പാളിനെ ചൊടിപ്പിച്ചു എന്നാണ് കരുതുന്നതെന്ന് സിനിമയുടെ അണിയറപ്രവർത്തകർ പറയുന്നു. ക്ഷണം ലഭിച്ചിട്ടാണ് വന്നതെന്ന് അറിയിച്ചിട്ടും പ്രിൻസിപ്പാൾ സ്വന്തം നിലപാടിൽ ഉറച്ചു നിന്നു. ചില അധ്യാപകരും വിദ്യാർഥികളും ബിബിന് പിന്തുണയുമായി എത്തിയെങ്കിലും പ്രിൻസിപ്പാൾ കടുംപിടിത്തം തുടർന്നതോടെയാണ് ബിബിൻ വേദിയിൽ നിന്ന് ഇറങ്ങിയത്. നടക്കാൻ ബുദ്ധിമുട്ടുള്ള ബിബിൻ കോളെജിന്‍റെ മൂന്നാം നിലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടിയാണ് എത്തിയത്. തിരിച്ചു പോകാൻ തുടങ്ങിയപ്പോഴും വിദ്യാർഥികൾ വേദിയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരിക്കൽ കൂടി മൂന്നാം നില വരെ പോകുന്നത് ബുദ്ധിമുട്ടായതിനാൽ തിരിച്ചു പോകുകയായിരുന്നുവെന്നും ബിബിൻ പറയുന്നു.