കോഴിക്കോട്: കേസരി വാരിക ഏർപ്പെടുത്തിയ നവരാത്രി സര്‍ഗപ്രതിഭാ പുരസ്‌കാരം ഈ വര്‍ഷം സുപ്രസിദ്ധ ഗായകന്‍ ജി. വേണുഗോപാലിന്. സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കവി പി. നാരായണക്കുറുപ്പ്, നോവലിസ്റ്റ് യു.കെ. കുമാരന്‍, എഴുത്തുകാരി രജനി സുരേഷ്, മാധ്യമ പ്രവർത്തകൻ കാവാലം ശശികുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
കോഴിക്കോട് കേസരി ഭവനിൽ 15 മുതൽ 24 വരെ നടക്കുന്ന നവരാത്രി സര്‍ഗോത്സവത്തിന്‍റെ ഭാഗമായി 20ന് 5 മണിക്ക് ചേരുന്ന സർഗസംവാദ വേദിയിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവർ ചേർന്ന് 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.
കല, സാഹിത്യം, സംസ്കാരം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹതയുള്ള വ്യക്തിയെ നിശ്ചയിക്കുന്നതെന്ന് കേസരി മുഖ്യ പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു പറഞ്ഞു. സര്‍ഗോത്സവ സമിതി വര്‍ക്കിങ് പ്രസിഡന്‍റ് ഡോ. ശങ്കര്‍ മഹാദേവന്‍, ജനറല്‍ കണ്‍വീനര്‍ ഡോ. എ.കെ. അനില്‍കുമാര്‍, പുരസ്‌കാര നിര്‍ണയ സമിതി അംഗം കാവാലം ശശികുമാര്‍, മാഗ്‌കോം ഡയറക്റ്റര്‍ എ.കെ. അനുരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.