ഏറ്റവും കുറഞ്ഞ ചെലവിൽ വിമാന യാത്ര ഉറപ്പ് നൽകി എയർ കേരള 
Lifestyle

ഏറ്റവും കുറഞ്ഞ ചെലവിൽ വിമാന യാത്ര: എയർ കേരള നൽകുന്ന ഉറപ്പ്

റോയ് റാഫേൽ

ദുബായ്: കേരളത്തിൽ നിന്നുള്ള പ്രവാസി കുടുംബങ്ങൾ താങ്ങാനാവാത്ത ടിക്കറ്റ് നിരക്ക് മൂലം അവധിക്കാലത്ത് പോലും നാട്ടിൽ പോകാനാകാതെ വിഷമിക്കുന്നതു കണ്ടാണ് പുതിയ അൾട്രാ ബജറ്റ് എയർലൈൻ എന്ന സംരംഭത്തിലെത്തിയതെന്ന് സെറ്റ് ഫ്ലൈ ഏവിയേഷൻ ചെയർമൻ അഫി അഹമ്മദ്.

മറ്റേതൊരു എയർലൈൻ നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് എയർ ടിക്കറ്റ് നൽകാൻ സാധിക്കുമെന്ന ഉറപ്പാണ് എയർ കേരള മുന്നോട്ടു വയ്ക്കുന്നത്. ലോകത്ത് ഈ മാതൃക വിജയകരമായി നടത്തുന്ന എയർലൈനുകൾ ഉണ്ടെന്നും അഫി ചൂണ്ടിക്കാട്ടി.

അഫി അഹമ്മദ്

വ്യോമയാന വ്യവസായത്തിൽ സ്വന്തമായ ഒരു ഇടം ഉറപ്പിച്ച ശേഷം പിന്നീട് നിരക്ക് കൂട്ടുന്ന രീതി അവലംബിക്കില്ലെന്നും ചെയർമാൻ പറഞ്ഞു. പ്രവാസികൾക്ക് മികച്ച സേവനം നൽകാൻ എയർ കേരള എന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് അഫി അഹമ്മദ്.

സെറ്റ് ഫ്ലൈ ഏവിയേഷന്‍റെ നേതൃത്വത്തിൽ തുടങ്ങുന്ന എയർ കേരളയുമായി സഹകരിക്കുന്ന കാര്യത്തിൽ കേരള സർക്കാരിന് അനുകൂല പ്രതികരണമാണുള്ളതെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇതു സംബന്ധിച്ച് കൂടുതൽ ചർച്ച നടത്തും.

എയർ കേരള സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഡിജിസിഎയുടെ എയർ ഓപ്പറേറ്റിങ് സർട്ടിഫിക്കറ്റ് മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ഇതിനായി താനും വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി എന്നിവരും ഉൾപ്പെടുന്ന സംഘം ഉടൻ ഡൽഹിയിലെത്തി ഡിജിസിഎ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഫി പറഞ്ഞു. എയർ കേരളയ്ക്ക് പിന്തുണ തേടി കേന്ദ്ര വ്യോമയാന മന്ത്രിയെയും കാണും.

ആദ്യ ഘട്ടത്തിൽ മൂന്ന് വിമാനങ്ങളുമായി ഇന്ത്യയിൽ ആഭ്യന്തര സർവീസായിരിക്കും തുടങ്ങുക. വിമാനങ്ങളുടെ എണ്ണം 20 ആയി ഉയരുന്നതോടെ അന്തർദേശീയ സർവീസിനു തുടക്കമാവും. നെടുമ്പാശ്ശേരി അന്തർദേശീയ വിമാനത്താവളമായിരിക്കും ഓപ്പറേഷൻസ് ആസ്ഥാനം. എൻജിനീയറിങ് അറ്റകുറ്റപ്പണികൾ ചെയ്യാൻ നിലവിൽ കേരളത്തിൽ ഇവിടെ മാത്രമേ സൗകര്യമുള്ളൂ എന്നും അഫി ചൂണ്ടിക്കാട്ടി.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം