ആലപ്പുഴ: അടിസ്ഥാനരഹിതമായ അഭിപ്രായ പ്രകടനങ്ങള്‍ സംസ്ഥാന ടൂറിസം മേഖലയെ തളര്‍ത്തുമെന്ന് ഓള്‍ കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് സംയുക്ത സമിതി. കുട്ടനാടന്‍ ജലാശയങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ ഹൗസ് ബോട്ടുകളും ശിക്കാരകളും മോട്ടോര്‍ ബോട്ടുകളും ഇവിടെയുണ്ട് എന്ന കണ്ടെത്തല്‍ ശരിയല്ലെന്നും അവർ അവകാശപ്പെട്ടു.
ഹൗസ് ബോട്ട് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഇന്നുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കണം. ഫീസ് വാങ്ങി പരിശോധനകൾ നടത്തിയിട്ടും ലൈസന്‍സ് കടലാസ് അനുവദിക്കാത്ത ഉദ്യോഗസ്ഥ അനാസ്ഥയും, ലൈസന്‍സ് കടലാസ് ഇല്ലാത്തതിന്‍റെ പേരു പറഞ്ഞ് ഫീസ് വാങ്ങി പരിശോധന നടത്തിയതും വിസ്മരിച്ചുമുള്ള ശിക്ഷണ നടപടികളും, ബോട്ട് പിടിച്ചെടുക്കലുകളും അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.
ഉടമകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ ഹൗസ് ബോട്ട് മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെയും മുതല്‍മുടക്കിയ മുതലാളിമാരെയും കുടുംബങ്ങളെയും അണിനിരത്തി പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും സമിതി തീരുമാനിച്ചു.