കൊച്ചി: ഇന്ത്യയിലെ ഗർഭധാരണ ഘട്ടത്തിലെത്തിയ 1.5 ദശലക്ഷത്തോളം സ്ത്രീകൾ അപസ്മാര ബാധിതരെന്ന് വിദഗ്ധർ. ആരോഗ്യമേഖല വികസിച്ചിട്ടും പലവിധ കാരണങ്ങൾ ഇത്തരം സ്ത്രീകൾക്ക് മതിയായ ചികിത്സ ലഭിക്കാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
''തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗം മാത്രമാണ് അപസ്മാരം. മതിയായ മരുന്നും ആവശ്യമെങ്കിൽ നടത്താവുന്ന ശസ്ത്രക്രിയ കൊണ്ടും പൂർണമായും മാറ്റാമെന്നിരിക്കെ സാംസ്കാരികവും സാമൂഹികവുമായ തെറ്റിദ്ധാരണകൾ കൊണ്ടോ മതിയായ ചികിത്സാസൗകര്യം ലഭ്യമല്ലാത്തതു കൊണ്ടോ രോഗത്തിന്‍റെ ബുദ്ധിമുട്ടുകൾ ഇപ്പോഴും അനുഭവിക്കുന്നവർ നിരവധിയാണ്. ലോകത്തിലെ ആകെ അപസ്മാര രോഗികളിൽ ഏറിയ പങ്കും നമ്മുടെ രാജ്യത്താണ്. 10 മുതൽ 12 ദശലക്ഷം അപസ്മാര രോഗികൾ ഇന്ത്യയിലുണ്ട്. അതിൽ 1.5 ദശലക്ഷം രോഗികൾ ഗർഭധാരണ ഘട്ടത്തിലെത്തിയ സ്ത്രീകളാണ്. അവരിൽ രോഗം പെട്ടെന്ന് തിരിച്ചറിയുകയും ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കിൽ ഗർഭിണിയായിരിക്കുമ്പോൾ എടുക്കുന്ന മരുന്നുകൾ ഗർഭസ്ഥ ശിശുവിന് ദോഷമാകുകയോ വന്ധ്യതാനിരക്ക് കൂടുകയോ ചെയ്തേക്കാം''- അമൃത അഡ്വാൻസ്ഡ് സെന്‍റർ ഫോർ എപിലപ്സിയിലെ എപ്പിലപ്റ്റോളജിസ്റ്റ് ഡോ. സിബി ഗോപിനാഥ് പറയുന്നു.
കൊച്ചി അമൃത ആശുപത്രി സംഘടിപ്പിച്ച അന്താരാഷ്‌ട്ര അപസ്മാര ദിനാചരണവും അമൃത അഡ്വാൻസ്ഡ് സെന്‍റർ ഫോർ എപ്പിലപ്സി ആയിരം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്‍റെ ആഘോഷവും നടനും സംവിധായകനുമായ അനൂപ്മേനോൻ ഉദ്ഘാടനം ചെയ്തു. സ്വാമി പൂർണാമൃതാനന്ദപുരി അധ്യക്ഷനായ ചടങ്ങിൽ എഎസിഇ ന്യൂറോസർജൻ ഡോ. അശോക് പിള്ള, ഡോ. സിബി ഗോപിനാഥ്, ഡോ. ഗിരീഷ് കുമാർ, ഡോ. വൈശാഖ്, സോനു രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.