തിരുവനന്തപുരം: കേരളത്തിലെ സ്ത്രീപോരാട്ടങ്ങളുടെ ചരിത്രം രേഖപ്പെടുത്തി പെൺകാലങ്ങൾ എക്സിബിഷൻ. കേരളീയത്തിന്‍റെ ഭാഗമായി അയ്യന്‍കാളി ഹാളില്‍ വനിതാ വികസന കോര്‍പ്പറേഷനാണു 'പെണ്‍ കാലങ്ങള്‍ - വനിത മുന്നേറ്റ'ത്തെ കുറിച്ചുള്ള എക്സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
കേരളചരിത്ര നിർമിതിയില്‍ നായകന്മാര്‍ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ സ്ത്രീകളുടെ ജീവിതങ്ങളുണ്ട്. ഓരോ പെണ്‍കുട്ടിയെയും സ്ത്രീയെയും സംബന്ധിച്ച് 'പെണ്‍ കാലങ്ങള്‍' എക്‌സിബിഷന്‍ നല്‍കുന്ന പ്രചോദനവും ആത്മവിശ്വാസം വലുതാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീ പോരാട്ടങ്ങളുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ, നേട്ടങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ഭാവിയിലേക്ക് എങ്ങനെയായിരിക്കണം എന്ന പ്രേരണ കൂടിയാണ് ഈ പരിപാടികള്‍ നല്‍കുന്നത്. സമസ്ത മേഖലകളിലും പോരാട്ടങ്ങളിലൂടെ മുന്നേറിയ സ്ത്രീകളെ ലോകത്തിന് കാണാനാകും. അത് ഏത് മേഖലയിലുള്ള സ്ത്രീയെ സംബന്ധിച്ചും പെണ്‍കുട്ടിയെ സംബന്ധിച്ചും വ്യക്തിപരമായി ആത്മവിശ്വാസം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
രാഷ്‌ട്രീയം, സാഹിത്യം, സിനിമ, മാധ്യമം, വൈജ്ഞാനിക മേഖല, കായിക മേഖല, ശാസ്ത്ര സാങ്കേതിക രംഗം, ഭരണ നിര്‍വഹണ രംഗം, നീതിന്യായ രംഗം തുടങ്ങി നമ്മുടെ ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലും ഇടപെടല്‍ നടത്തിയിട്ടുള്ള സ്ത്രീകളേയും അവരുടെ സംഭാവനകളെയും ആദരിക്കുന്നതിനോടൊപ്പം കേരളം കെട്ടിപ്പടുക്കുന്നതിലുള്ള ഇടപെടല്‍ സ്ഥിരീകരിക്കുകയും സര്‍ക്കാരിന്‍റെ സ്ത്രീപക്ഷ സമീപനങ്ങള്‍ ഈ പെണ്‍വഴികളെ എങ്ങനെ ഗുണപരമായി മാറ്റി തീര്‍ത്തു എന്ന അന്വേഷണവും പ്രദർശനത്തിന്‍റെ ഭാഗമാകുന്നു. വനിത വികസന കോര്‍പറേഷന്‍ എംഡി വി.സി. ബിന്ദു, ഡോ. സജിത മഠത്തില്‍, ഡോ. ടി.കെ. ആനന്ദി, ഡോ. സുജ സൂസന്‍ ജോര്‍ജ്, പ്രൊഫ. ഉഷാ കുമാരി എന്നിവര്‍ പങ്കെടുത്തു.