പിറവം: കർക്കിടകത്തിലെ നാലമ്പല തീർഥാടനത്തിനായി ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങി. രാമായണ പുണ്യവുമായി വീണ്ടുമൊരു കർക്കിടകം കടന്നു വരുന്നു. 41 ദിവസം ഭജനവും, ഗണപതി ഹോമവും, സുദർശന ഹോമവും, ഭഗവതി സേവയും ചില സ്ഥലങ്ങളിൽ ശ്രീചക്ര പൂജയും ചണ്ഡികാഹോമവും രാമായണ പാരായണവും ഈ മാസത്തിൽ നിറഞ്ഞു നിൽക്കുന്നു.
എറണാകുളം ജില്ലയിലെ നാലമ്പലങ്ങളില്‍ കര്‍ക്കടകപ്പുലരികളില്‍ ഭക്ത ജനങ്ങളേകൊണ്ട് നിറയും. ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങൾ കർക്കിടക മാസത്തിൽ ഒരേ ദിവസം സന്ദർശിക്കുന്നത് പുണ്യമായാണ് ഭക്തർ കരുതുന്നത്. ത്രേതായുഗത്തില്‍ മനുഷ്യര്‍ക്കുവേണ്ടി മനുഷ്യരായി അവതരിച്ച നാല് മാതൃകാ സഹോദരന്മാരെയും അവര്‍ ജനിച്ച അതേ ക്രമത്തില്‍ തന്നെ അവരവരുടെ ക്ഷേത്ര സങ്കേതങ്ങളില്‍ പോയി ദര്‍ശനം നടത്തുന്നതാണ് നാലമ്പല തീർഥയാത്ര.
മാമലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ശ്രീഭരത സ്വാമി ക്ഷേത്രം, മുളക്കുളം ശ്രീലക്ഷമണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്രമത്തില്‍ ദര്‍ശനം നടത്തി അവസാനം മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ തന്നെ തിരിച്ചെത്തി നാലമ്പലദര്‍ശനചക്രം പൂര്‍ത്തിയാക്കുന്ന വിധമാണ് ക്ഷേത്രങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ദോഷ പരിഹാരത്തിനും ഇഷ്ടസന്താന ത്തിനും ഉത്തമമാണെന്നാണ് വിശ്വാസം.