കൊച്ചി: മറൈന്‍ ഡ്രൈവില്‍ രാത്രി 10 മണിക്ക് ശേഷം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയിൽ പ്രതിഷേധം ശക്തo. ജനപ്രതിനിധികള്‍, നഗരവാസികള്‍, പൊതുജനകൂട്ടായ്മകള്‍ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
മറൈന്‍ ഡ്രൈവിലെ രാത്രികാല ലഹരി ഉപയോഗവും സമൂഹവിരുദ്ധരുടെ ശല്യവും കൂടിയതോടെയാണ് കൊച്ചി മേയര്‍ അഡ്വ അനില്‍ കുമാറും ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയും പങ്കെടുത്ത യോഗത്തില്‍ മറൈന്‍ ഡ്രൈവ് വോക്ക് വേ രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ അടച്ചിടാന്‍ തീരുമാനിച്ചത്.
കൊച്ചി നഗരത്തില്‍ ജോലി ചെയ്യുന്നവരായിട്ടുള്ള ഭൂരിഭാഗം യുവാക്കളും രാത്രി കാലങ്ങള്‍ ചെലവഴിക്കാന്‍ തെരെഞ്ഞെടുക്കുന്ന പ്രധാന ഇടമാണ് മറൈന്‍ ഡ്രൈവ്. അതിനാല്‍ അടച്ചിടുന്നതിന് പകരം ശക്തമായ പൊലീസ് പരിശോധന ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ശക്തമായി ഉയര്‍ന്നുവരുന്നത്.
സംഭവത്തില്‍ പ്രതിഷേധവുമായി ഹൈബി ഈഡന്‍ എംപി അടക്കമുള്ളവര്‍ രംഗത്തെത്തി. അധികൃതര്‍ സദാചാര പൊലീസ് ചമയുകയാണെന്ന് എംപി ആരോപിച്ചു. ആധുനിക സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല ഇതെന്നും സമൂഹവിരുദ്ധ പ്രവര്‍ത്തങ്ങള്‍ തടയാനുള്ള നടപടിയാണ് അധികൃതര്‍ ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നടപടി അതിവേഗം പിന്‍വലിക്കണമെന്നും ഹൈബി ഈഡന്‍ എംപി ആവശ്യപ്പെട്ടു.
മെട്രൊ നഗരമായ കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖല കൂടിയായ മറൈന്‍ ഡ്രൈവ് വോക് വേ രാത്രി കാലങ്ങളില്‍ അടച്ചിടേണ്ടി വരുന്നത് ഇവിടെയുള്ള പൊലീസിന്‍റെ വീഴ്ചയാണെന്ന് ടി.ജെ. വിനോദ് എംഎല്‍എയും കുറ്റപ്പെടുത്തി.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടല്ല ക്രമസമാധാന പാലനം ഉറപ്പാക്കേണ്ടതെന്നും മറൈന്‍ഡ്രൈവ് വോക്ക്‌വേ രാത്രി ലഹരി സംഘങ്ങളുടെ പിടിയിലാകാന്‍ കാരണം പൊലീസും എക്‌സൈസും കാണിക്കുന്ന അലംഭാവമാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി. നൈറ്റ് ലൈഫ് സുരക്ഷിതമായി ആസ്വദിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കേണ്ട പൊലീസും കോര്‍പ്പറേഷന്‍ അധികൃതരും ഈ വീഴ്ചയൊക്കെ മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് പ്രവേശന വിലക്ക് അടക്കം ഏര്‍പ്പെടുത്തുന്നതെന്നും എംഎല്‍എ ആരോപിച്ചു.