സാഹിത്യപരമായ പുതിയ രൂപങ്ങളോ സിദ്ധാന്തങ്ങളോ ആവിഷ്കരിക്കപ്പെടാത്ത കാലമാണിത്. സാഹിത്യമെന്ന വ്യവഹാരത്തിന് വലിയൊരു ചരിത്രമുണ്ട്. അതുകൊണ്ട് വേറിടാൻ പ്രയാസമാണ്. എല്ലാ കാലത്തും വലിയ പ്രതിഭകൾ ഉണ്ടാകുന്നില്ല. നോവലിന്റെ ചരിത്രത്തിനു പരിധിയുണ്ടെങ്കിലും അതിൽ നൂതനനമായ രൂപം കൊണ്ടുവരുന്നത് എളുപ്പമല്ല. ഫ്രഞ്ച് എഴുത്തുകാരൻ അലൻ റോബ്ബേ ഗ്രിയേ, ലാറ്റിനമേരിക്കൻ എഴുത്തുകാരൻ മരിയോ വർഗാസ് യോസ തുടങ്ങിയവർ നോവലിൽ പരീക്ഷണം നടത്തി. ആ പരീക്ഷണങ്ങൾ അവരോടൊപ്പം അവസാനിക്കുകയാണ്. പുതിയൊരു പരീക്ഷണകുതുകി കടന്നുവരുന്നില്ല. തങ്ങളുടെ കലയെ ഒരു സമസ്യയാക്കി നിലനിർത്താൻ പല എഴുത്തുകാർക്കും താത്പര്യമില്ല. ഒഴുക്കിനൊത്ത് തുഴഞ്ഞാൽ മതിയത്രേ.
പലരും വ്യക്തമായി മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കാൻ സാധ്യമായ സാധാരണ കഥകളാണ് എഴുതുന്നത്. വരികൾക്കപ്പുറം, കണ്ടതിനപ്പുറം ഒന്നുംതന്നെ ആരും എഴുതുന്നില്ല. രാഷ്ട്രീയ വിമർശനകഥകൾ ഇതിനകം തീരെയില്ലാതായി എന്നു പറയാം. ഒ.വി. വിജയൻ, ഇ. വാസു, കെ. രാധാകൃഷ്ണൻ തുടങ്ങിയവരെ പോലെ രാഷ്ട്രീയത്തിലെ അന്തർനാടകങ്ങൾ എഴുതാൻ പലർക്കും മടിയാണ്. എഴുത്തുകാർ അവരുടെ സ്വന്തം ശബ്ദം ഇല്ലാതാക്കുകയും പകരം അന്യമായ പൊള്ളശബ്ദങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുകയാണ്. സത്യസന്ധത നഗ്നമാണ്, അതിനു പരിധിയുമില്ല.
സ്വർഗത്തിലെ കുതിരകൾ
ചൈനീസ് നോവലിസ്റ്റ് ഗാവോ സിങ്ജിയാൻ പറഞ്ഞു: "യാതൊരു ലാഭവും പ്രതീക്ഷിക്കാതെ എഴുതുമ്പോൾ നമുക്ക് ഒരു ഭാരവുമില്ല. അവിടെ ഭാവന സ്വർഗത്തിലെ കുതിരകളെ പോലെ ആകാശത്തിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുകയാണ്. മനുഷ്യജീവിതത്തിന്റെ സത്യത്തെ ഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിലാണ് അതിന്റെ മൂല്യം അടങ്ങിയിരിക്കുന്നത്. എന്തെന്നാൽ സത്യമാണ് സാഹിത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ മാനദണ്ഡം'.
ഈ സത്യം ഇന്ന് അജ്ഞാതമാക്കപ്പെട്ടിരിക്കുകയാണ്. എഴുത്തുകാർ വൈകാരികമായ, ആശയപരമായ അന്വേഷണങ്ങൾ അവസാനിപ്പിക്കുകയും പ്രായോഗികമായ വിജയങ്ങളിൽ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മഹത്തായ സാഹിത്യം ഉണ്ടാകുന്നില്ല. വലിയ സാഹിത്യകൃതിയുടെ സ്വഭാവം അത് കാലികമായ ചുറ്റുപാടിൽ നിന്ന് കുറേക്കൂടി വികസിച്ചു പ്രാപഞ്ചികമായ അനുഭവത്തിന് രൂപം നൽകുന്നു എന്നതാണ്.
ഫാന്റസി (ഭ്രമകല്പന) എഴുതുന്ന ഒരാളുടെ യാഥാർഥ്യബോധം ഒരു പത്രപ്രവർത്തകന്റെ യാഥാർഥ്യബോധത്തേക്കാൾ സത്യമാണെന്ന് അർജന്റൈൻ എഴുത്തുകാരൻ ബോർഹസ് പറഞ്ഞിട്ടുണ്ട്. പത്രപ്രവർത്തകർക്ക് ചില സംഭവങ്ങളും യാദൃശ്ചികതയും മതി. എന്നാൽ ഫാന്റസി എഴുതുന്നവർ അതിൽ ജീവിക്കുന്നു. ഒരു ഫാന്റസി കഥ എഴുതുമ്പോൾ കാലത്തിൽ നിന്ന് രക്ഷ നേടാനാണ് എഴുത്തുകാരൻ ശ്രമിക്കുന്നത്. അനശ്വരമായ വാസ്തവങ്ങളെയാണ് അയാൾ പിന്തുടരുന്നത്. അനശ്വരതയിലായിരിക്കാനുള്ള ആഗ്രഹമാണ് ആ എഴുത്തിന് പിന്നിലുള്ളതെന്ന് ബോർഹസ് ഓർമിപ്പിക്കുന്നു. ഇന്ന് അനശ്വരത ഒരു പ്രലോഭനമല്ല. മറിച്ച്, ഫാസ്റ്റ് ഫുഡ് പ്രലോഭനമാണ്.
2023ലെ 11 കൃതികൾ
2023ലെ 11 മികച്ച കൃതികൾ ഇവിടെ തെരഞ്ഞെടുക്കുകയാണ്. ഒരു വർഷത്തെ സാഹിത്യകൃതികൾ, പുസ്തകങ്ങൾ ആകെ നോക്കുമ്പോൾ അഭിരുചിയുടെ ഒരു പ്രശ്നമുണ്ട്. ബൃഹത്തായ പുസ്തകങ്ങൾക്ക് ചരിത്രപരമായ പ്രസക്തി ഉണ്ടായിരിക്കാം. എന്നാൽ ഗദ്യം, ശൈലി, സൗന്ദര്യാത്മകമായ തലം തുടങ്ങിയ കാര്യങ്ങൾ നോക്കുമ്പോൾ അതൊരു മികച്ച രചനയാണെന്ന് പറയാനാവില്ല. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ആത്മകഥ "ലിവിങ് ടു ടെൽ ദ് ടെയ്ൽ' എന്ന പുസ്തകത്തിന്റെ അവതരണം നന്നായില്ല എന്ന വിമർശനമുയർന്നത് ഓർക്കണം. ഇവിടെ പല എഴുത്തുകാർക്കും ഗദ്യത്തിന്റെ വാസ്തുശില്പം, സംഗീതാത്മകമായ താളം തുടങ്ങിയവയെക്കുറിച്ച് അറിയില്ല. ഗദ്യം മറ്റൊരു രാഗമാണെന്നന്ന് അമേരിക്കൻ വിമർശകൻ ജോർജ് സ്റ്റീനർ പറഞ്ഞിട്ടുണ്ട്. ഇന്ന് പലരും ഉപയോഗിച്ച ശൈലികൾ കടമെടുക്കുകയാണ്. അതുകൊണ്ട് ചിന്താപരമായ നവീനത സൃഷ്ടിക്കപ്പെടുന്നില്ല.
കഴിഞ്ഞവർഷത്തെ 11 പുസ്തകങ്ങൾ:
1) മഹാത്മാഗാന്ധി -കാലവും കർമ്മപർവവും -
പി. ഹരീന്ദ്രനാഥ്, (മാതൃഭൂമി ബുക്സ്)
2) കൈപ്പലരഹസ്യം (കഥകൾ)
അജിജേഷ് പച്ചാട്ട്
(എസ്പിസിഎസ്)
3) കാമ്പിശ്ശേരി കൃതികൾ
കാമ്പശ്ശേരി കരുണാകരൻ
കേരള സാഹിത്യഅക്കാദമി
4) എഴുമംഗലം കവിതകൾ
എഴുമംഗലം കരുണാകരൻ
ബുക്കർ മീഡിയ പബ്ലിക്കേഷൻസ്
5) സ്വയംവരം - അടൂരിന്റെയും അനുവാചകന്റെയും.
എഡി: എ. ചന്ദ്രശേഖർ, ഗിരീഷ് ബാലകൃഷ്ണൻ
ചിന്ത പബ്ലിഷേഴ്സ്
6) ടാഗോർ കഥകൾ
പരിഭാഷ: സരോജിനി ഉണ്ണിത്താൻ
എസ്പിസിഎസ്.
7) നിലത്തെഴുത്ത്
(കവിതകൾ)
ശരത്ചന്ദ്രൻ
(കാലം)
8) വർഗസമരം - ഫാന്റസിയും ഹൈപ്പീരിയൻ വൃക്ഷങ്ങളും
(ലേഖനങ്ങൾ)
പാവുമ്പ സവദേവൻ
(ഫീനിക്സ് ബുക്സ് )
9) കുഞ്ഞപ്പ പട്ടാന്നൂരിന്റെ കവിതകൾ
കുഞ്ഞപ്പ പട്ടാന്നൂർ
സുജിലി പബ്ലിക്കേഷൻസ്
10) നിർവികല്പം (നോവൽ)
എസ്. സുജാതൻ
(ലോഗോസ്)
11) കടൽ പറഞ്ഞ കടങ്കഥ (കഥ)
ആർ. ഗോപീകൃഷ്ണൻ
കറന്റ് ബുക്സ്, കോട്ടയം
ഗാന്ധിയൻ മൂല്യങ്ങൾ തീരെ ഇല്ലാതായി എന്ന് പറയാം. ഗാന്ധിജിയുടെ മിതവ്യയവും ലാളിത്യവും ആർഭാടത്തിലേക്കും ദുരയിലേക്കും ചെന്നെത്തിയിരിക്കുകയാണ്. ഗാന്ധിജി ജീവിതത്തെ ശുദ്ധീകരിക്കുന്ന വ്യക്തിയായിരുന്നു. ശരീരത്തിൽ നിന്ന് എന്നപോലെ മനസിൽ നിന്നും മാലിന്യം നീക്കേണ്ടതുണ്ട്. അതുകൊണ്ട് ഹരീന്ദ്രനാഥിന്റെ കൃതി ഈ കാലഘട്ടത്തിന്റെ ഒരു തപസായി കാണണം. മനുഷ്യരുടെ ഓർമ്മകളെ ബാധിച്ച അപചയത്തെ സുഖപ്പെടുത്താൻ ഈ ഗ്രന്ഥം ഉപകരിക്കും. ഒരു കാലത്ത് നമ്മുടെ മാഗസിൻ ജേർണലിസത്തിന്റെ സാംസ്കാരിക മുദ്രയായിരുന്നു കാമ്പിശ്ശേരി. വായനയുടെയും ചിന്തയുടെയും സഹിഷ്ണുതയും സമഭാവനയും സ്നേഹവുമാണ് കാമ്പിശ്ശേരിയെ സൃഷ്ടിച്ചത്. സ്വന്തം പത്രത്തിൽ അതിക്രമിച്ചു കടക്കാത്തവനാണ് എഡിറ്റർ എന്ന സങ്കല്പം സൃഷ്ടിക്കുന്നതിൽ കാമ്പിശ്ശേരിക്ക് പങ്കുണ്ടായിരുന്നു.
നിശ്ശബ്ദമായ ഒരു സമൂഹത്തെ ആത്മവിചാരണയോടെ, ആത്മതാപത്തോടെ പാടിയുണർത്തിയ കവിയാണ് എഴുമംഗലം കരുണാകരൻ. അദേഹത്തിന്റെ "ജീവദാഹം', "മിഥ്യ' എന്നീ കവിതകൾ വായിക്കണം. "നിഷേധപർവം' എന്ന കവിതയിലെ ഈ വരികൾ നോക്കൂ:
"തെരുവിലലഞ്ഞും
തണലിലിരുന്നും
മറവിൽ മറഞ്ഞും
കടന്നുപോകുന്നു പകൽ
കമ്പിക്കാലിൽ തിരികൾ കൊളുത്തി
ചെമ്പൻ തുണികൾ ചുരുട്ടി
ഗോപുരനടകളിലീറനുണക്കി
കടന്നുവന്നു വീണ്ടും സന്ധ്യ'.
പ്രണയത്തെ ഭയം
എഴുമംഗലത്തിന്റെ കവിതകളുടെ ഈ ബൃഹത് സമാഹാരത്തെ കാണാതിരിക്കാനാവില്ല. അടൂരിന്റെ "സ്വയംവര'ത്തിന്റെ അമ്പതു വർഷങ്ങൾ മലയാള ചലച്ചിത്ര മേഖലയ്ക്ക് വിസ്മരിക്കാവുന്നതല്ല. സ്വയംവരം ഇന്നും പ്രസക്തമായ സിനിമയാണ്. പ്രണയിക്കുന്നവരെ, ഈ പുരോഗമനപരമായ കേരളം ഇപ്പോഴും ഭയക്കുന്നു. ചലചിത്രഗാനങ്ങളിലേ പ്രേമമുള്ളൂ; ജീവിതത്തിൽ പ്രേമിച്ചാൽ പൊലീസ് സ്റ്റേഷനിൽ അഭയം തേടണം. പ്രണയികൾ ദരിദ്രരാണെങ്കിൽ ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ. പ്രമാണിമാരുടെ സ്ഥാപനങ്ങളെല്ലാം അവരുടെ യാഥാസ്ഥിതികത്വത്തിന്റെ വാളുകൾ കൊണ്ട് പ്രണയത്തെ അരിഞ്ഞു വീഴ്ത്തും.
മലയാളികൾ ഏറ്റവും കൂടുതൽ വായിച്ച അയൽ ഭാഷാകവി ടാഗോർ ആയിരിക്കും. ടാഗോറിന്റെ ഗീതാഞ്ജലി മാത്രമല്ല കഥകളും നമ്മുടെ നാട്ടിലെ വായനക്കാർക്ക് പ്രിയങ്കരമാണ്. സരോജിനി ഉണ്ണിത്താന്റെ ശ്രമം വിലപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അത് ഒരിക്കലും പാഴാകുന്നില്ല. ശരത്ചന്ദ്രന്റെ കവിതകൾ യുവമാനസത്തിന്റെ പ്രതിനിധാനമാണ്. കുഞ്ഞപ്പ പട്ടാന്നൂർ യാതൊരു സ്വയം കൊട്ടിഘോഷിക്കലിനും വേട്ടയ്ക്കും പോകാതെ തന്റെ കവിതയുടെ സ്വയം സാക്ഷ്യങ്ങൾക്കായി സ്വന്തം ഏകാന്തതയിൽ അഭയം തേടിയ കവിയാണ്. പട്ടാന്നൂരിന്റെ കവിതകളിലെ സത്യസന്ധത എന്നെ അലട്ടുകയാണ്. ഈ കവിതയെ നമ്മുടെ യാഥാസ്ഥിതിക സമൂഹം എത്ര അവഗണിച്ചാലും അതിന്റെ ശക്തി ഇല്ലാതാകുന്നില്ല.
എസ്. സുജാതന്റെ "നിർവികല്പം' ശങ്കരാചാര്യരുടെ ജീവിതമാണ് എഴുതുന്നത്. ശങ്കരാചാര്യരുടെ ജീവിതത്തെ സർഗാത്മക രചനയിലേക്ക് കൊണ്ടുവരാൻ തയ്യാറായത് തന്നെ വലിയ കാര്യമാണ്. പാവുമ്പ സഹദേവൻ പരിവർത്തനവാഞ്ചയുള്ള എഴുത്തുകാരനാണ്. സാഹിത്യം, ദർശനം, പരിസ്ഥിതി എന്നീ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നത് വായിക്കേണ്ടതാണ്. വലിയ പത്രാധിപരായിരുന്ന ആർ. ഗോപീകൃഷ്ണന്റെ "കടൽ പറഞ്ഞ കടങ്കഥ' ഇപ്പോൾ പുസ്തകമായിരിക്കുന്നു. ജീവിതത്തെക്കുറിച്ച് ഗോപീകൃഷ്ണൻ നേടിയ ജ്ഞാനത്തിന്റെ പതാകയാണ് ഈ കൃതി. സാഹിത്യപരമായ, രചനാപരമായ അച്ചടക്കവും കണ്ടെത്തലും ഈ കൃതിയുടെ മേന്മ വർധിപ്പിക്കുന്നു.