ചെറുകഥ | ഒക്കത്തില്ല... വര: സുഭാഷ് കല്ലൂർ
Literature

കഥ| ഒക്കത്തില്ല...

MV Desk

ആമുഖം

കെ റെയിലേല്‍ തലവെച്ചു ചാവണമെന്ന് ഒത്തിരി ആശിച്ചതാ. അതിനി അടുത്തകാലത്തൊന്നും നടക്കത്തില്ല. അല്ലേതന്നെ ഏതാശയാ നടന്നേക്കുന്നെ. നമ്മള് ചുമ്മാ ഓരോന്ന് ആശിക്കും. പുള്ളിക്കാരന്‍ നമ്മളെ നിരാശിപ്പിക്കും. വന്ന് വന്ന് നിരാശ ഒരു ശീലമായേക്കുവാ. ഒക്കത്തില്ലന്നേ. നമ്മളെ പോലുള്ളവര്‍ക്ക് നല്ല മരണം പോലും ആശിക്കാന്‍ ഒക്കത്തില്ല. ഇട്ടോ ഇര്‍റോന്ന് ചാവാന്‍ വന്നേക്കുവല്ല. ഒത്തിരി ആലോചിച്ചും ചിന്തിച്ചും ചാരായം കുടിച്ചും എടുത്ത തീരുമാനമാ.

അല്ലേലും ഈ വൃശ്ചികമാസത്തില്‍ ഭയങ്കര സുഖമാ.... മുടിഞ്ഞ തണുപ്പും.... മുടിഞ്ഞ താളവും. പണ്ടാരാണ്ട് പറഞ്ഞ പോലെ, താളമില്ലെങ്കില്‍ പിന്നെന്തോന്ന് ജീവിതം തണുപ്പില്ലെങ്കില്‍ പിന്നെന്തോന്ന് മരണം.

ചാവാന്‍ നേരത്ത് ഇച്ചിരി സാഹിത്യ ഫാഷ പറഞ്ഞാല്‍ ഏനക്കേടില്ലല്ലോ.

ആല്‍മഹത്യ അടിപൊളിയാണ്.

റ്റാറ്റാ മുതലാളി പണിത പാളങ്ങളും അടിപൊളിതന്നെ.

എന്നാപ്പിന്നെ അങ്ങനാവട്ടെ.

കോഞ്ഞാട്ടയായ ജീവിതത്തോട്

റ്റാറ്റാ.

ആമുഖം... ഇച്ചിരോടെ സാഹിത്യഫങ്ങിയോടെ

തണുപ്പ്.....തണുപ്പ്...തണുപ്പ്....തണുപ്പ്

ഊ ഹൂ ... എന്നാ മുടിഞ്ഞ തണുപ്പാണോ....

പാളങ്ങള്‍ക്ക്ഭയങ്കര തണുപ്പാണേ.....

ഛക്ക്....ഛക്ക്.....ഛക്ക്...ഛക്ക്...

ആഹാ .... എന്നാ മുടിഞ്ഞ താളമാണോ...

തീവണ്ടിക്ക്ഭയങ്കര താളമാണേ....

അയ്യടാ...എന്നാ മുടിഞ്ഞ സുഖമാണോ...

അമ്മച്ചീടെ പസ് പസ് മടിയിൽ

തലവെച്ച്കിടക്കുന്ന പോലത്തെ സുഖം.

അല്ലേലും ഈ വൃശ്ചികമാസത്തില്‍ ഭയങ്കര സുഖമാ....

മുടിഞ്ഞ തണുപ്പും.... മുടിഞ്ഞ താളവും.

പണ്ടാരാണ്ട്പറഞ്ഞപോലെ,

താളമില്ലെങ്കില്‍ പിന്നെന്തോന്ന് ജീവിതം

തണുപ്പില്ലെങ്കില്‍ പിന്നെന്തോന്ന് മരണം.

ദേണ്ടെ...വരുന്നൊണ്ട്...വണ്ടി വരുന്നൊണ്ട്...

ദേ... വരുന്നൂ...വണ്ടി... തീവണ്ടി...

എന്‍റെ വാവാകുഞ്ഞിന്‍റെ

കൂ....കൂ....കൂ...കൂ...തീവണ്ടി.

ഒത്തിരി ഒത്തിരി പണ്ട്

ഞാനും എന്‍റെ വാവാകുഞ്ഞും കുഞ്ഞുങ്ങളായിരുന്നപ്പോ. ഈ പറഞ്ഞപോലെ വളളിനിക്കറൊക്കെയിട്ട് ഞാനും, എപ്പൊ നോക്കിയാലും തളളവിരൽ വായിലിട്ടോണ്ട് എന്‍റെ വാവാകുഞ്ഞും ഒന്നുമറിയാ പൈതങ്ങളായിരുന്നപ്പോ... ഞങ്ങക്ക് ഒരപ്പച്ചനുണ്ടായിരുന്നു. പറയുമ്പോഴോര്‍ക്കും പറയുവാന്ന്. ഒണ്ടാക്കിയിട്ടവനെ പറ്റിയാ പറയുന്നതെന്നോര്‍ക്കണം. പറയാന്‍ മേലാത്തതാണേലും പറയാതിരിക്കാനും മേല. പണ്ടെങ്ങോ നടന്ന കാര്യമല്ലേ. ഇപ്പൊ എന്നാത്തിനാ ഇതെല്ലാം കെട്ടി എഴുന്നെളളിക്കുന്നേ എന്നൊക്കെ വേണേ ചോദിക്കാം. ചത്ത് കഴിഞ്ഞ് കുഴീ വെച്ച് കഴിഞ്ഞാപ്പിന്നെ ഇതൊന്നും പറയാന്‍ ഒക്കത്തില്ലല്ലോ.

ദുഷ്ടനാ... മഹാദുഷ്ടനാ ഞങ്ങടെ അപ്പച്ചന്‍ കഴുവേറി. കറുകറാ കറുത്ത കൊമ്പന്‍ മീശയും. ചുക ചുകാ ചുവന്ന ഉണ്ടക്കണ്ണുകളും. പിന്നെ നാറ്റം. മുടിഞ്ഞ നാറ്റം. അളിഞ്ഞ വാനാറ്റം. പുളിച്ച ചാരായനാറ്റം. രണ്ടോടെ ചേര്‍ന്ന്....ഓ.... ഓര്‍ക്കുമ്പോ തന്നെ ഓക്കാനിക്കാന്‍ തോന്നും ... നാറിയാ....പരനാറിയാ ഞങ്ങടെ അപ്പച്ചന്‍ ത****ളി.

പണ്ട്പണ്ട്. ഒത്തിരി ഒത്തിരി പണ്ട്. ഞാന്‍ കണ്ടതാ... ഞങ്ങടെ അമ്മച്ചിപ്പാവത്തിന്‍റെ ചുരുണ്ട... നീണ്ട... കറുകറാ കറുത്ത തലമുടിയേല്‍ ചുറ്റിപ്പിടിച്ച്... ഇടോം വലോം ഇടിയോടിടി ... വ്യാകുലമാതാവിന്‍റെ പോലത്തെ മുഖം, കറുകറാ കറുത്ത അടുക്കള മതിലേ വെച്ച് ചതച്ചപ്പൊ....ഞാനീ രണ്ടു കണ്ണു കൊണ്ട് കണ്ടതാ...ഞങ്ങടെ പൊന്നമ്മച്ചീടെ പല്ല് രണ്ടെണ്ണം...വെളുവെളാ വെളുത്ത തുമ്പപ്പൂ പല്ല് രണ്ടെണ്ണം തെറിച്ച് തറയില്‍ വീണത് ഞാനാ കണ്ടത്. വാവാകുഞ്ഞ് കുഞ്ഞല്ലേ. തറയിലൂടെ ഇഴഞ്ഞു നടക്കുന്ന പ്രായം. അവളൊന്നും കണ്ടില്ല. ഒരു പല്ല് പച്ച വിറക് കൂട്ടിയിടത്ത് ചെന്നൊളിച്ചിരുന്നു. മറ്റേ പല്ല് കറിച്ചട്ടീടെ മൂട്ടി ചെന്നിരുന്ന് ചിരിയെടാ..ചിരി. അമ്മച്ചി ചങ്കുപൊട്ടി കരഞ്ഞു. ചതഞ്ഞ കിറിയില്‍ നിന്നും ചുകചുകാ ചുവന്ന ചോരയൊലിച്ചതും... പാവത്താന്‍ കണ്ണില്‍ നിന്നും കുടുകുടാന്ന് ഒത്തിരി ഒത്തിരി കണ്ണീരൊലിച്ചതും ഞാനാ കണ്ടത്. മുഷിഞ്ഞ് കീറിയ ഇളം നീല നിറമുള്ള സാരിത്തുമ്പുകൊണ്ട് പൊന്നമ്മച്ചി മുഖം തുടച്ചപ്പോള്‍ ചോരയും കണ്ണീരും കലര്‍ന്ന് ഒരുമാതിരി നമ്മുടെ നാലുമണിപൂവില്ലേ... അതിന്‍റെ നിറം... ഞാനാ കണ്ടത്.

അന്നേരപ്പം എന്‍റെ ഒക്കത്തിരുന്ന് വാവാകുഞ്ഞ് മുടിഞ്ഞ ചിരിയാ. കുഞ്ഞി കൈയെല്ലാം കൊട്ടി. പല്ലില്ലാ മോണ കാട്ടി. ഒരു സൈസ് മറ്റേതിലേ ചിരി. അന്നേരപ്പൊഴാ, ഞങ്ങടെ പൊന്നമ്മച്ചി... വ്യാകുലമാതാവിന്‍റെ മുഖമുളള അമ്മച്ചിപ്പാവം... ആദ്യമായ്‌ തെറി വിളിച്ചുപറഞ്ഞത്.

''കാണിച്ചു തരാമെടാ മൈ*** ...'

അലര്‍ച്ചയും ഓട്ടവും ഒരുമിച്ചായിരുന്നു. ചുരുണ്ട്ചുരുണ്ട് കറുകറാ കറുത്ത തലമുടിയെല്ലാം പറ പറാ പറത്തി... കരഞ്ഞ്കരഞ്ഞ്...പ്രാകി വിളിച്ചോണ്ട് അമ്മച്ചി ഓടി. കല്ലും, മുളളും, കുപ്പിച്ചില്ലും...ങേഹെ... ഒന്നും കൂസാതെ അമ്മച്ചി ഓടി. പിറകേ ഞാനും ഓടി.... ഒക്കത്ത് വാവാകുഞ്ഞിനേയും വെച്ച്, പിറകേ തൊട്ട്പിറകേ ഞാനും ഓടി.

മൂക്കൊലിക്കുന്ന വാവാകുഞ്ഞ്...

ഈത്താ ഒലിപ്പിക്കുന്ന വാവാകുഞ്ഞ്...

മറ്റേതിലെ ചിരി ചിരിക്കുന്ന വാവാകുഞ്ഞ്...

എന്‍റെ ഒക്കത്ത്...

കൂ കൂ കൂ കൂ തീവണ്ടി അമ്മച്ചിയെ നാല് കഷ്ണമാക്കി... റെയിലിന്‍റെ അപ്പറോം ഇപ്പറോം ഉളള നമ്മുടെ തുമ്പപ്പൂവില്ലേ... അതെല്ലാം ചുകചുകാ ചുവന്നു. അമ്മച്ചിപ്പാവം ദേണ്ടെ കിടക്കുന്നു. ഇടം കാല്‌ ദേ ഇവിടെ. വലം കാല്‌ ദേണ്ടെ അവിടെ. ഉടല് ഈപ്പറഞ്ഞ പോലെ റെയിലിന്‍റെ ഒത്ത നടുക്ക്. പിടലിക്കപ്പുറത്തോട്ട് ഒരു സാധനമില്ല. കഴുത്തീന്ന്‌ ചോരയെല്ലാം ചീറ്റി. ഒരു സൈസ് വെളുത്ത എല്ലെല്ലാം പൊടിഞ്ഞ് കുഞ്ഞിങ്ങാരി കഷണങ്ങളായി. തല തുമ്പപ്പൂങ്കാട്ടില്‍ കിടപ്പുണ്ടാകുമെന്ന് എനിക്ക് കണിശമായിട്ടും അറിയാമായിരുന്നു.

എന്തോരം ജനങ്ങളാ വന്നതെന്നോ. നമ്മടെ പളളിപ്പെരുന്നാള്‌ തോറ്റു പോകും. പിന്നാരാണ്ടോ പോയി പോലീസില്‍ പറഞ്ഞു. ശകലം കഴിഞ്ഞ്‌ നീല ജീപ്പ് വന്നു. അമ്മച്ചീടെ ഉടലില്ലാത്തലയും തൂക്കി വന്ന പോലീസുകാരന്‍റെ ആ ഒരു കോലം. അയ്യേ.... എന്നാ പൈക്കമോ. അതേന്നെ. ഈ പിളളാരെപോലെ കൊച്ചുനിക്കറെല്ലാമിട്ട്.... പൂടക്കാലും കാണിച്ച്.... ശരിയാ... ഉണ്ടക്കണ്ണും കൊമ്പന്‍മീശയുമുണ്ട്....എന്നാലും ഏതാണ്ട്‌പോലെ....

അമ്മച്ചിപ്പാവത്തിന്‍റെ തല തഴപ്പായില്‍വെച്ച്‌ കോമാളി പോലീസ് ബീഡി കത്തിക്കുവാന്‍ മുട്ടേക്കുത്തിയിരുന്നപ്പൊ...ഞാന്‍ കണ്ടേ.... ആദ്യമായ്കണ്ടേ... വല്ല്യവരുടെ മാങ്കുടി. എന്തും മാത്രം പൂടയാണോ അതിനുചുറ്റും. അയ്യേ... കൂയ്.....കൂയ്....

കാഴ്ച കാണാനെത്തിയവരുടെ ഒരുമാതിരി ചൊറിഞ്ഞ പൊറുപൊറുപ്പ്‌ സഹിക്കത്തില്ല കേട്ടോ.

''ഈ പെണ്ണിനിതെന്നാത്തിന്‍റെ കേടായിരുന്ന്?''

''ആ രണ്ട്‌കൊച്ചുങ്ങളേ പറ്റി അവള് ഓര്‍ത്തില്ലല്ലോ കര്‍ത്താവേ...'

''കെട്ടിയോന്‍റെ കൊണവതിയാരം നേര് തന്നെ... എന്നാലും അവക്ക്‌ സഹിക്കാമായിരുന്നു.''

''അവക്കടെ ദേഹത്ത് പിശാച് കൂടിയതാന്നേ'

ഒരു കാര്യം എല്ലാവരും സമ്മതിച്ചേ. അമ്മച്ചീടെ ഉടലില്ലാ മുഖത്തിന് ഭയങ്കര ഭംഗിയാണേ. ജൂബിലി പെരുന്നാളിനു വാങ്ങിച്ച കൊച്ചുത്രേസ്യാ പുണ്യാളത്തീടെ പടത്തിന്‌ പോലുമില്ല ഇത്ര ശേല്.

നീല വണ്ടീലോട്ട് അമ്മച്ചീടെ കഷ്ണങ്ങള്‍ കയറ്റിയപ്പോള്‍ നിക്കറിട്ട പൂടപ്പോലീസ്‌കാരന്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഉടല്‍പീസില്‍ നിന്നും റൗക്ക പയ്യെ അഴിച്ചുമാറ്റി. അന്നേരം എന്‍റെ ഒക്കത്തിരുന്ന് വാവാക്കുഞ്ഞ് പയ്യെ കരയാന്‍ തുടങ്ങി...

ഇങ്ക്... ഇങ്ക്... ഇങ്ക്... ഇങ്ക്....

കാര്യം എന്നാ ഒക്കെ ആണേലും ഞാന്‍ അവക്കടെ ആങ്ങളയല്ലേ. ഒരേയൊരാങ്ങള. എന്നെ കണ്ടതും അവക്കടെ ഒരു മുടിഞ്ഞ സന്തോഷം, അതേന്നേ.... പണ്ടത്തെപോലെ.... ആ ചിരിയൊണ്ടല്ലോ... അതിന് കാശ് വേറെ കൊടുക്കണം. പിന്നെ ഓടിയൊളള ആ വരവ്. തണുത്ത കമ്പിയഴിയില്‍ ചുറ്റിപ്പിടിച്ചു നിന്ന എന്‍റെ ഉണ്ടവിരലേല്‍ അവള്‍ ഒത്തിരി ഉമ്മവെച്ചു.

ദേ ഈ കഴിഞ്ഞാഴ്ച്ച

കവലയിലെ ഒരു പന്ന ലോഡ്ജ് മുറീന്ന് എന്‍റെ വാവാകുഞ്ഞിനെ പിടിച്ചോണ്ടുപോയ പോലീസിന്‌ കൊമ്പന്‍മീശ ഇല്ലായിരുന്നു.... ഉണ്ട കണ്ണുമില്ല.... കട്ടിമസിലുമില്ല....ഏതാണ്ട് ഒരു മാതിരി ലാലേട്ടനെ പോലെ.... നല്ല സിംപ്ലക്കുട്ടന്‍മാർ... കൂട്ടിന്‌ പെണ്‍പോലീസുമുണ്ടായിരുന്നു. അതങ്ങിനെയാ നിയമത്തിന്‍റെ ഒരു വശം. പെണ്‍പിളേളരെ പിടിച്ചോണ്ടു പോണെങ്കില്‍ പെണ്‍പോലീസ് വന്നേ പറ്റൂ. അതേതൊക്കെയായാലും ഒരു നല്ല കാര്യമാ.

ദേണ്ടേ, ഇന്ന് കാലത്ത്

ഞാന്‍... എന്‍റെ പുന്നാരവാവാക്കുഞ്ഞിനെ കാണാന്‍ ജയില് വരെ ഒന്ന്‌ പോയായിരുന്നു. കാര്യം എന്നാ ഒക്കെ ആണേലും ഞാന്‍ അവക്കടെ ആങ്ങളയല്ലേ. ഒരേയൊരാങ്ങള. എന്നെ കണ്ടതും അവക്കടെ ഒരു മുടിഞ്ഞ സന്തോഷം, അതേന്നേ.... പണ്ടത്തെപോലെ.... ആ ചിരിയൊണ്ടല്ലോ... അതിന് കാശ് വേറെ കൊടുക്കണം. പിന്നെ ഓടിയൊളള ആ വരവ്. തണുത്ത കമ്പിയഴിയില്‍ ചുറ്റിപ്പിടിച്ചു നിന്ന എന്‍റെ ഉണ്ടവിരലേല്‍ അവള്‍ ഒത്തിരി ഉമ്മവെച്ചു. അവള്‍ക്ക്, ചത്തുപോയ ഞങ്ങടെ പൊന്നമ്മച്ചീടെ തനിച്ഛായ. കറുകറാ കറുത്ത ചുരുണ്ട നീണ്ട തലമുടിയെല്ലാം പാറിപ്പറത്തി. മണസോപ്പിട്ട് കുളിക്കാഞ്ഞിട്ടും... പൗഡറൊന്നും പൂശാഞ്ഞിട്ടും. എന്നാ ശേലാ, പെണ്ണ്പറയുവാ...

-''ചേട്ടായീ.... ചേട്ടായീ... എന്‍റെ ശിക്ഷ കഴിയാന്‍ പത്തേ പത്ത് ദിവസമേ ബാക്കിയൊളളൂ ചേട്ടായി എന്നെ കൂട്ടാന്‍ വരുമ്പൊ.... ദേ.. ഇങ്ങോട്ട്‌ നോക്കിക്കേ... ഒരു ചൊമല പട്ടുപാവാടയും, മാച്ച്ബ്ലൗസും വാങ്ങിച്ചോണ്ട് വരണേ.... എന്‍റെ പൊന്നു ചേട്ടായിയല്ലേ... വാവാകുഞ്ഞിന്‍റെ ആഗ്രഹമല്ലേ....ആവശ്യമല്ലേ... ഈ മുടിഞ്ഞ ചുരിദാറും മറ്റും ചടങ്ങാന്നേ ... ദിവസോം എട്ടും പത്തും പ്രാവശ്യം ചരടഴിക്കാനും കെട്ടാനും മറ്റും... എന്തോരം സമയമാ ചുമ്മാ പോകുന്നേ.... പാവാടയാണേല്‍ എന്നാ മുടിഞ്ഞ സുഖമാ... ചുമ്മാതങ്ങ് പൊക്കിയെച്ചാ മതിയല്ലോ...ചക്കര ചേട്ടായിയല്ലേ.... വാവാകുഞ്ഞിനൊരു ചുവന്ന പട്ടുപാവാടയും.. മാച്ച്ബ്ലൗസും വാങ്ങിച്ചു തരണേ...

ദേണ്ടെ ദേ... ഇപ്പൊ....

ദേണ്ടെ....വരുന്നൊണ്ട്... വണ്ടി വരുന്നൊണ്ട്....

ദേ വരുന്നു.... വണ്ടി... തീവണ്ടി....

എന്‍റെ വാവാകുഞ്ഞിന്‍റെ

കൂ....കൂ....കൂ....കൂ...തീവണ്ടി....

ഇങ്ങെത്തി കഴിഞ്ഞു....

ഒരു സങ്കടം മാത്രമുണ്ട്

ഒരു കുഞ്ഞി കുഞ്ഞി സങ്കടം....

ഉടലില്ലാത്ത എന്‍റെ മുഖം, സങ്കടം കൊണ്ട്

സങ്കടപ്പെട്ടിരിക്കുന്നത് കാണാന്‍ എന്‍റെ വാവാകുഞ്ഞിന് ഒക്കത്തില്ലല്ലോ...

നിനക്ക്‌ചൊക ചൊകാ ചുവന്ന പട്ടുപാവാടയും മാച്ച്ബ്ലൗസും വാങ്ങിച്ചു തരാന്‍ തലപോയ ചേട്ടായിക്ക്... ഒക്കത്തില്ലല്ലോ...

വാവാകുഞ്ഞേ....

നീ...

എന്‍റെ

ഒക്കത്തില്ലല്ലോ...

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്