കട്ടപ്പന: മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രകളെ ചോദ്യം ചെയ്തപ്പോൾ പുറത്തായത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. 2 പേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായാണ് വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27) പുത്തൻ പുരയ്ക്കൽ നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ പ്രതി വിഷ്ണുവിന്‍റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. വിഷ്ണുവിന്‍റെ പഴയ വീട്ടിന്‍റെ തറയിലാണ് ഇവരെ കുഴിച്ചിട്ടതെന്ന് പ്രതികൾ മൊഴി നൽകി. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിഷ്ണുവിന്‍റെ സുഹൃത്തായ നിതീഷിന് വിഷ്ണുവിന്‍റെ സഹോദരിയിലുണ്ടായ കുട്ടിയെയാണ് കൊന്നത്. ഗന്ധർവന് കൊടുക്കാനാണെന്നു പറഞ്ഞ് നിതീഷാണ് അമ്മയിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. ദുർമന്ത്രവാദത്തിന് കൂട്ടു നിന്നത് നിതീഷാണെന്നും പൊലീസ് പറയുന്നു.
ശനിയാഴ്ചയാണ് വർഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ട് ഇരുവരേയും പൊലീസ് അറസ്റ്റു ചെയ്തത്.തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് നരബലി സംബന്ധിച്ച വിവരം പൊലീസിന് ലഭിച്ചത്. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.