കോട്ടയം: കോൺക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോൺക്രീറ്റ് മിക്സർ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയിൽതള്ളിയ സഹപ്രവർത്തകൻ അറസ്റ്റിൽ. അസം സ്വദേശി ലേമാൻ കിസ്കി (19) യെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം വാകത്താനത്ത് കോൺക്രീറ്റ് കമ്പനിയിലെ ജീവനക്കാരായ പാണ്ടിദുരൈ (29)യെയാണ് അറസ്റ്റ് ചെയ്തത്.
ജോലി സംബന്ധിച്ച് ഇരുവരും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കമ്പനിയിലെ വേസ്റ്റ് കുഴിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിഞ്ഞത്.
ലേമാൻ കിസ്കി മിക്സർ മെഷീൻ ക്ലീൻ ചെയ്യാൻ ഇറങ്ങിയപ്പോൾ, പാണ്ടിദുരൈ മെഷീൻ പ്രവർത്തിപ്പിക്കുകയായിരുന്നു. മെഷീനുള്ളിൽ കറങ്ങി താഴെവീണ യുവാവിനെ മണ്ണുംമാന്തിയന്ത്രം ഉപയോഗിച്ച് കമ്പനിയുടെ മാലിന്യക്കുഴിയിൽ തള്ളി. ഇതിനു മുകളിൽ സ്ലറി മാലിന്യം ഇട്ട് മൂടുകയും ചെയ്തു. രണ്ട് ദിവസത്തിനു ശേഷം മാലിന്യക്കുഴിയിൽ മനുഷ്യന്‍റെ കൈ ഉയർന്നു നിൽക്കുന്നതുകണ്ടാണ് അന്വേഷണം തുടങ്ങിയത്.