അങ്കമാലി : പൊലീസ് പട്രോളിംഗ് സംഘത്തെ കത്തി വീശി ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച നിരവധി കേസുകളിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. തൃശൂർ കുന്നപ്പിള്ളി പൂലാനി ഞാറ്റുവെട്ടി വീട്ടിൽ അതുൽ (26) നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. 13 ന് സന്ധ്യയ്ക്ക് കറുകുറ്റിയിലാണ് സംഭവം. പൊലീസ് പരിശോധനക്കിടയിൽ ഇയാളെ തടഞ്ഞു നിർത്തുകയായിരുന്നു.
പൊലീസിന് നേരെ കത്തി വീശി വാഹനത്തിൽ രക്ഷപ്പെട്ട ഇയാളെ പൊലീസ് ഏറെ ദൂരം പിന്തുടർന്നാണ് സാഹസികമായി പിടികൂടിയത്. നായത്തോട് ഒരു ഷോപ്പിൽ മോഷണം നടത്തിയതിന് നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. മോഷണത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു.
കാലടി , കൊരട്ടി, അയ്യമ്പുഴ ,ചാലക്കുടി, അങ്കമാലി തുടങ്ങി സ്റ്റേഷനുകളിൽ അതുലിനെതിരെ കേസുകളുണ്ട്. സബ് ഇൻസ്പെക്ടർ എൻ.എസ് റോയി, സീനിയർ സി പി ഒ മാരായ അജിതാ തിലകൻ, ടി.എസ് അനീഷ്, വി.ബി സജീഷ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.