ബെംഗളൂരു: വിവാഹം കഴിക്കാനിരുന്ന യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ 26-കാരൻ സഞ്ജയ് കുമാറിനെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
24കാരിയായ തന്‍റെ ബാല്യകാലസഖിയുടെ ചിത്രമാണ് യുവാവ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചത്. തന്‍റെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതറിഞ്ഞ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണത്തിനൊടുവിലാണ് പ്രതി തന്‍റെ സ്വന്തം കാമുകനാണെന്ന് യുവതി തിരിച്ചറിയുന്നത്.
തമിഴ്‌നാട്ടിലെ വെല്ലൂർ സ്വദേശികളായ ഇരുവരും പത്താംക്ലാസ് മുതൽ പരിചയത്തിലായിരുന്നു. പിന്നീട് ഇവർ ഒരുമിച്ച് ബെംഗളൂരിൽ ജോലി ചെയ്യുകയും ഇരുവരും ഏറെ നാളായി ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരുവരും വിവാഹം കഴിക്കാനിരിക്കെയാണ് യുവാവ് അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.
ഇയാൾ തന്‍റെ കാമുകിയുടെ അശ്ലീല ദൃശ്യം പോസ്റ്റ് ചെയ്തു എന്നു മാത്രമല്ല അതിനു താഴെ വരുന്ന കമന്‍റുകള്‍ വായിച്ച് ആനന്ദിച്ചിരുന്നു എന്നും ചില കമന്‍റുകൾക്ക് ഇയാള്‍ ലൈക്ക് കൊടുക്കുകയും മറുപടി നൽകുകയും ചെയ്തിരുന്നു. കാമുകിയുടെ മാത്രമല്ല തന്‍റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.