കാൻപുർ: ആഭിചാരക്രിയകളുടെ ഭാഗമായി ഏഴുവയസുകാരിയ കൊലപ്പെടുത്തി അവയവങ്ങൾ ഭക്ഷിച്ച സംഭവത്തിൽ ദമ്പതിമാരടക്കം നാലുപേർക്ക് ജീവപര്യന്തം തടവ്. കാൻപുരിലെ കോടതിയുടേതാണ് നടപടി. 2020ൽ ഉത്തർപ്രദേശിലെ ഘാടംപുരിൽ നടന്ന അതിദാരുണമായ കൊലപാതകത്തിലാണ് കോടതി വിധി പറഞ്ഞത്. ഘാടംപുർ സ്വദേശികളായ പരശുറാം, ഭാര്യ സുനൈന, ഇവരുടെ ബന്ദുവായ അങ്കുൽ, സഹായി വിരേൻ എന്നിവരാണ് കേസിലെ പ്രതികൾ. ജീവപര്യന്തം തടവിനു പുറമേ അങ്കുൽ, വിരേൻ എന്നിവർക്ക് 45000 രൂപയും ദമ്പതിമാർക്ക് 20000രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്.
2020 നവംബർ 14 നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീടിനു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഏഴു വയസുകാരിയെ കാണാതാകുകയായിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ വയലിൽ നിന്നു കണ്ടെത്തിയിരുന്നു. അങ്കുൽ, വിരേൻ എന്നിവർ ചേർന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ശേഷം കുട്ടിയെ കൊലപ്പെടുത്തി അവയവങ്ങൾ പുറത്തെടുത്ത് ദമ്പതിമാർക്ക് കൈമാറുകയായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പത്തൊൻപത് വർഷമായിട്ടും കുട്ടികളില്ലത്തതിനെ തുടർന്ന് പരശുറാം, ഭാര്യ സുനൈനയും മന്ത്രവാദിയെ സമീപിച്ചതാണ് ഇതിന് തുടക്കം. പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുട്ടികളുണ്ടാകുമെന്ന മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തി കരൾ ഭക്ഷിച്ചത്. സംഭവത്തിൽ 37 ദിവസത്തിനുള്ളിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയെ കൊലപ്പെടുത്തി കരൾ ഭക്ഷിക്കുകയെന്നത് പ്രാകൃതവുമായ കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷന്‍റെ വാദം. മന്ത്രവാദവും ആഭിചാരവുമാണ് ഇതിനു പിന്നിലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിൽ വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജീവപര്യന്തത്തിനാണ് കോടതി ശിക്ഷിച്ചത്.