കോഴിക്കോട്: ഹോൺ മുഴക്കിയതിന് നഗരമധ്യത്തിൽ ഡോക്‌ടർക്ക് ക്രൂരമർദനം. ഫ്രീ ലെഫ്റ്റ് ടേണുള്ള സിഗ്നലിൽ മുന്നിൽ ഗതാഗതാ തടസം സൃഷ്ടിച്ചിരുന്ന കാർ മാറ്റിക്കിട്ടാൻ ഹോണടിച്ചതിനാണ് യുവാവ് ഡോക്‌ടറെ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ പേരാമ്പ്ര പൈതോത്ത് ജിദാത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വൈകിട്ട് ഡോക്‌ടർ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സരോവരം ഭാഗത്തു നിന്നെത്തിയ ഡോക്‌ടർക്ക് വയനാട് ക്രിസ്ത്യൻ കോളെജ് സിഗ്നൽ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടാണു പോകേണ്ടിയിരുന്നത്. ഫ്രീ ടേണുള്ള ഇവിടെ തടസം നിന്നിരുന്ന കാർ മാറ്റി കിട്ടാനാണ് ഡോക്‌ടർ ഹോണടിച്ചത്. കാറിൽ നിന്നിങ്ങിയ യുവാവ് ഡോക്‌ടറുമായി വഴക്കിട്ടു.
എന്നാൽ ഡോക്‌ടർ നിർത്താതെ യുവാവിന്‍റെ കാറിനെ ഓവർ ടേക്ക് ചെയ്തു മുന്നോട്ടു പോവുകയായിരുന്നു. പിന്നാലെ പിന്തുടർന്നെത്തിയ യുവാവ് പിടി ഉഷ ജംഗ്ഷനിൽ വെച്ച് ഡോക്ടറുടെ കാർ തടഞ്ഞു നിർത്തി.
വിവരം അന്വേഷിക്കാൻ ഗ്ലാസ് താഴ്ത്തിയ ഡോക്‌ടറെ ഇടിച്ചുവീഴ്ത്തി കാറിൽനിന്ന് വലിച്ചു താഴെയിട്ടു. മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് നിലത്തു വീണ ഡോക്‌ടറെ രക്ഷിച്ച് സമീപത്തെ ഫ്ലാറ്റിലേക്ക് മാറ്റിയത്. ഡോക്‌ടറെ ആക്രമിച്ചതിനും വധശ്രമത്തിനും യുവാവിനെതിരേ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.