കളമശേരി: കളമശേരി നഗരസഭയുടെ കൊച്ചി ചിൽഡ്രൻസ് സയസ് പാർക്കിൽ കാർ പാർക്കിങ് ഏരിയായിലേക്ക് വാഹനം നിർത്തിയിടാനാവശ്യപ്പെട്ടതിന് ജീവനക്കാരന് മർദനം. തുടർന്ന് കാറിടിപ്പിച്ച് അപായപ്പെടുത്താനും ശ്രമം. സയൻസ് പാർക്കിലെ മ്യൂസിക്കൽ ഫൗണ്ടൻ ഓപ്പറേറ്റർ കളമശേരി ഗ്ലാസ് കോളനിയിൽ പള്ളിപ്പറമ്പിൽ വീട്ടിൽ സനൽ കുമാർ (34) നാണ് മർദ്ദനമേറ്റത്.
ജീവനക്കാരനെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി വൈകിട്ട് ഏഴോടെ കെഎൽ 4 എൽ 99 നമ്പർ സ്വിഫ്റ്റ് കാറിലെത്തിയ സന്ദർശകനോട് സെക്യൂരിറ്റി ജീവനക്കാരൻ കാറ് പാർക്കിങ് ഏരിയയിലേക്ക് മാറ്റിയിടാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.
ഇയാൾ സെക്യൂരിറ്റി ജീവനക്കാരനോട് കയർത്തപ്പോൾ സനൽകുമാർ ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ സനൽ കുമാറിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പാർക്കിലെ വനിതാ ജീവനക്കാരോടും ഇയാൾ ഫോട്ടോ എടുത്തതിന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
തുടർന്ന് ആളുകൾ കൂടിയപ്പോർ ഇയാൾ കാറിൽ കയറി അമിതവേഗതയിൽ കാറെടുത്ത് ജീവനക്കാരനെ ഇടിച്ചിടാൻ ശ്രമിച്ച് രക്ഷപ്പെടുകയായിരുന്നു.