ഈരാറ്റുപേട്ട കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ 
Crime

ഈരാറ്റുപേട്ട കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ; കള്ളനോട്ടുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറുകളും കൗണ്ടിംഗ് മെഷീനും പിടികൂടി

കോട്ടയം: കള്ളനോട്ട് കേസിൽ മുഖ്യപ്രതി ഉൾപ്പെടെ 2പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുക്കാലി കക്കൂപ്പടി ഭാഗത്ത് തടിയൻ വീട്ടിൽ (പാലക്കാട് അരൂർ ഭാഗത്തെ ഫ്ലാറ്റിൽ ഇപ്പോൾ താമസം) റ്റി.സി അഷറഫ് (36), ആലത്തൂർ മേലോർകോട് ചിറ്റിലഞ്ചേരി ഭാഗത്ത് വട്ടോമ്പോടം വീട്ടിൽ ജെ. ജെലീൽ(41) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം അരുവിത്തുറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിന്റെ സിഡിഎമ്മിൽ നിന്നും കള്ളനോട്ടുകൾ കിട്ടിയതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തെരച്ചിലിൽ ഈരാറ്റുപേട്ട സ്വദേശികളായ അൽഷാം, അൻവർഷാ ഷാജി, ഫിറോസ് എന്നിവരെ പിടികൂടുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവർക്ക് കള്ളനോട്ട് എത്തിച്ചു നൽകിയത് പാലക്കാട് സ്വദേശി ആണെന്ന് കണ്ടെത്തുകയും തുടർന്ന് അന്വേഷണസംഘം പാലക്കാട് നടത്തിയ തെരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരാണ് കഴിഞ്ഞദിവസം ഈരാറ്റുപേട്ട സ്വദേശികളായ യുവാക്കളിൽ നിന്നും തൊടുപുഴയിൽ വച്ച് മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ കൈപ്പറ്റിയതിനുശേഷം രണ്ട് ലക്ഷത്തി മുപ്പത്തി മുവായിരത്തി അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ ഇവർക്ക് കൊടുത്തിരുന്നതായും പറഞ്ഞു. തുടർന്ന് ജലീലിന്റെ വീട് പരിശോധിച്ചതിൽ നിന്നും കള്ളനോട്ടുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന പേപ്പറുകളും, പണം എണ്ണുന്നതിന് ഉപയോഗിക്കുന്ന കൗണ്ടിംഗ് മെഷീനും, ലോഹ നിർമിത വിഗ്രഹവും, കൂടാതെ സ്വർണ നിറത്തിലുള്ള ലോഹ കട്ടകളും,നിരവധി ലോഹനിർമിത നാണയങ്ങളും, ലോഹറാഡുകളും കണ്ടെടുക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ജലീലിന് 3 കേസുകളും, അഷറഫിന് ഒരു കേസും നിലവിലുണ്ട്. പാലാ ഡിവൈ.എസ്.പി സദൻ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ പി.എസ് സുബ്രഹ്മണ്യൻ, എസ്.ഐ ജിബിൻ തോമസ്, എ.എസ്.ഐ കെ.ആർ ജിനു, സി.പി.ഓ മാരായ രമേഷ്, ജോബി ജോസഫ്, പ്രദീപ് എം. ഗോപാൽ, രഞ്ജിത്ത്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഈ കേസിൽ സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; നോട്ടീസ് നൽകി അന്വേഷണസംഘം

ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് തരംഗം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഇറക്കി വിട്ടത് വേദനിപ്പിച്ചു, വിഷമിച്ചാണ് വേദി വിട്ടത്: നടൻ ബിബിൻ ജോർജ്

അൻവർ ഡിഎംകെയിലേക്ക്? തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി