കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിന് പിന്നാലെ ആര്‍ഡിഎക്‌സ് സിനിമയ്‌ക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കിയില്ലെന്നാരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് ഹില്‍ പാലസ് പൊലീസിനു പരാതി നല്‍കിയത്. നിര്‍മാതാക്കളായ സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിനിമയ്ക്കായി 6 കോടി രൂപ നല്‍കിയെന്നും ലാഭത്തിന്‍റെ 30 ശതമാനം വാഗ്ദാനം ചെയ്തിട്ടും പണം നൽകിയില്ല എന്നുമാണ് പരാതി. വ്യാജരേഖകള്‍ ഉണ്ടാക്കി നിര്‍മാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
സിനിമാ നിര്‍മാണത്തിന് മുന്‍പായി നിര്‍മാതാക്കള്‍ തന്നെ വന്ന് കണ്ടിരുന്നതായും 13 കോടി രൂപയാണ് സിനിമയുടെ ബജറ്റെന്നും ഇതിൽ നിര്‍മാണത്തിനായി 6 കോടി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 70:30 അനുപാതത്തില്‍ ആയിരിക്കും ലാഭവിഹിതം. ചിത്രത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ ചെലവ് 23 കോടിയലധികമായെന്ന് നിര്‍മാതാക്കള്‍ തന്നെ അറിയിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇന്‍വെസ്റ്റ്‌മെന്റ് തുകയായ 6 കോടി പലതവണ ആവശ്യപ്പെട്ടപ്പോഴാണ് തിരിച്ചുനല്‍കിയത്.
എന്നാൽ നിരന്തരമായി ലാഭവിഹിതം ആവശ്യപ്പെട്ടപ്പോള്‍ 3 കോടി മാത്രം തരാമെന്ന് പറഞ്ഞു. അതിന് പിന്നാലെ സിനിമയുടെ വരവ്-ചെലവ് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും തേഡ് പാര്‍ട്ടിയായതിനാൽ അത് നല്‍കാനാവില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് അഞ്ജന പരാതി നല്‍കുകയായിരുന്നു.
2023 ഓഗസ്റ്റ് 25-ന്, ഓണക്കാലത്താണ് ആര്‍ഡിഎക്സ് റിലീസ് ചെയ്തതത്. ലോകമെമ്പാടും 84 കോടിയും കേരളത്തിൽ നിന്ന് 50 കോടിയും ചിത്രം കളക്ഷന്‍ നേടിയിരുന്നു.