പത്തനംതിട്ട: ആരോഗ്യ വകുപ്പിൽ ജോലി വഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 19 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. കുണ്ടറ സ്വദേശി വിനോട് (50) നൂറനാട് സ്വദേശികളായ സഹോദരങ്ങൾ മുരുകദാസ് (29) അയ്യപ്പദാസ് (22) എന്നിവരാണ് അറസ്റ്റിലായത്. അടൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്.
യുവതിക്ക് ജോലി വഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കിയ പ്രതികൾ യുവതിക്ക് വ്യാജ നിയമന ഉത്തരവ് നൽകുകയായിരുന്നു. 2021 മാര്‍ച്ചിലാണ് പ്രതികളായ മുരുകദാസും അയ്യപ്പദാസും യുവതിക്ക് മുഖ്യപ്രതി വിനോദിനെ പരിചയപ്പെടുത്തുന്നത്. വിനോദ് ഉന്നത ബന്ധമുള്ള പൊതു പ്രവർത്തകനാണെന്നും നിരവധി പേർക്ക് ഇയാൾ ജോലി വാങ്ങി നൽകിയിട്ടുണ്ടെന്നും പ്രതികൾ യുവതിയെ വിശ്വസിപ്പിക്കുകയായിരുന്നു. പിന്നാലെ യുവതിയിൽ നിന്നും ഇവർ പണം വാങ്ങുകയായിരുന്നു.
തുടർന്ന് യുവതിക്ക് വ്യാജ ഉത്തരവ് കൈമാറി. ജോലിക്ക് പ്രവേശിക്കുന്നതിന് തലേ ദിവസം വിളിച്ച് യുവതിയോട് വേറൊരു ദിവസം പ്രവേശിപ്പിച്ചാൽ മതിയെന്ന് പറഞ്ഞു. പിന്നീട് പല തവണ ഇത്തരത്തിൽ ഒഴിവുകഴിവുകൾ പറഞ്ഞതോടെ യുവതിക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് ഉത്തരവ് മറ്റുള്ളവരെ കാണിച്ചപ്പോഴാണ് വ്യാജ ഉത്തരവാണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ യുവതി ഇവർക്കെതിരേ പരാതി നൽകുകയായിരുന്നു.