ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ ബംപിൾ ഡേറ്റിംഗ് അപ്പിലൂടെ പരിചയപ്പെട്ട യുവതി ലഹരി മരുന്നു നൽകി യുവാവിൽ നിന്ന് വിലപിടിപ്പുള്ള സ്വർണാഭരണങ്ങളടക്കം മോഷ്ടിച്ചു. രോഹിത് ഗുപ്ത എന്ന യുവാവാണ് ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട പായൽ എന്ന യുവതിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
ഒക്ടോബർ 1ന് യുവതി വിളിച്ച് കാണണമെന്ന് ആവശ്യപ്പെട്ടതായി യുവാവ് പരാതിയിൽ പറയുന്നു. ഇതനുസരിച്ച് യുവതിയെയും കൂട്ടി, തൊട്ടടുത്ത് കടയിൽ നിന്നും മദ്യവും വാങ്ങി വീട്ടിലേക്കാണ് പോയത്. മദ്യപിക്കുന്നതിന് മുമ്പ് അടുക്കളയിൽ നിന്നും ഐസ് എടുക്കാൻ യുവതി ആവശ്യപ്പെട്ടിരുന്നു.
അടുക്കളയിലേക്ക് പോയ സമയത്ത് യുവതി മദ്യത്തിൽ ലഹരിമരുന്ന് കലർത്തി സ്വർണാഭരണങ്ങളും ഐഫോണും പതിനായിരം രൂപയും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടക്കം മോഷ്ടിച്ചു എന്നാണ് യുവതിക്കുമേൽ ആരോപിക്കപ്പെടുന്ന കുറ്റം. പിന്നീട് കാർഡുകൾ ഉപയോഗിച്ച് 1.78 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യുവതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.