കോഴിക്കോട്: വാഹനാപകടത്തിൽ പരുക്കേറ്റേത്തിയ രോഗിക്ക് ചികിത്സ നൽകിയില്ലെന്നാരോപിച്ച് ഡോക്‌ടറെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. കോടഞ്ചേരി ഹോളിക്രോസ് ആശുപത്രിയിലെ ഡോ.സുസ്മിതിനാണ് മർദനമേറ്റത്.
ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. വാഹനാപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് എത്തിയ ഇയാൾ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് തിരിച്ചു വരുകയായിരുന്നു.
തുടർന്ന് ജീവനക്കാർ ഇയാളെ പുറത്താക്കിയെങ്കിലും പതുങ്ങിയിരുന്ന് പുറത്തിറങ്ങിയ ഡോക്‌ടറെ മർദിക്കുകയായിരുന്നു. രോഗി കല്ലെടുത്ത് തലക്കടിക്കാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആക്രമിയെ ഡോക്‌ടർ തള്ളിമാറ്റുന്നതും കാണാം. സംഭവത്തിൽ കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.