തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ഹാജരായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. KBJ
Crime

പ്രതികളെ അറിയാം, വ്യാജരേഖ അറിയില്ല: രാഹുൽ മാങ്കൂട്ടത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പു കമ്മിഷന്‍റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നിയുക്ത സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മ്യൂസിയം പൊലീസാണ് ചോദ്യം ചെയ്തത്. പരാതിക്കാരുടെ ആരോപണം തള്ളിയാണ് രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്. വ്യാജ കാര്‍ഡ് ആരെങ്കിലും നിർമിച്ചോ എന്ന് അറിയില്ലെന്നാണു മൊഴി. പിടിയിലായ പ്രതികളുമായി അടുപ്പമുണ്ട്. അവർ വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചതായി അറിയില്ലെന്നും രാഹുല്‍ മൊഴി നല്‍കി.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച സംഭവത്തിലെ മുഖ്യ ആസൂത്രകന്‍ എം.ജെ. രഞ്ചു ഒളിവിലാണ്. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റായ രഞ്ചുവിന് ഇന്നലെ മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നെങ്കിലും എത്തിയില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും വിളിപ്പിക്കുന്ന കാര്യവും പൊലീസ് ആലോചിക്കുന്നുണ്ട്. രാഹുലിന്‍റെ മൊഴിയും മറ്റ് പ്രതികളുടെ മൊഴികളും വിശദമായി പരിശോധിക്കും. അതിനുശേഷം വിളിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് പൊലീസ് നിലപാട്.

ചോദ്യം ചെയ്യലായിരുന്നില്ല, മൊഴിയെടുപ്പെന്ന് രാഹുൽ

ചോദ്യം ചെയ്യലല്ല മൊഴിയെടുപ്പാണ് നടന്നതെന്നും യൂത്ത് കോൺഗ്രസ് നേതൃ‍ത്വത്തിന് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. വ്യാജ തിരിച്ചറിയൽ കാർഡിൽ മൊഴിയെടുക്കൽ പൂർത്തിയായെന്നും ചോദ്യങ്ങൾക്കു കൃത്യമായ മറുപടി കൊടുത്തിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. എല്ലാ അന്വേഷണത്തോടും പോസിറ്റീവായി തന്നെ സഹകരിക്കും. ഇന്നത്തെ ദിവസം മൊഴിയെടുക്കലിന് എത്താൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. എന്നിട്ടും യാതൊരു ഒഴിവുകഴിവും പറഞ്ഞിട്ടില്ല. യാതൊരു നിയമ പ്രതിരോധവും നടത്തിയില്ല. സർക്കാരിനു കുടുക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ കുടുക്കിക്കോട്ടെയെന്നും രാഹുൽ പറഞ്ഞു.

യൂത്ത് കോൺഗ്രസിന്‍റെ സംഘടനാപരമായ ഉത്തരവാദിത്തം എന്നിൽ നിക്ഷിപ്തമായതിനാൽ യൂത്ത് കോൺഗ്രസിന്‍റെ എല്ലാ നല്ലതും മോശവുമായ പ്രവൃത്തികൾക്കും ധാർമികമായ ഉത്തരവാദിത്തം തനിക്കുണ്ട്. ആരുടെയും പിടലിയിൽ വച്ചുകൊടുത്തിട്ട് ഒഴിഞ്ഞുമാറിയിട്ടില്ല. മൊഴിയെടുക്കാൻ വിളിക്കുമ്പോൾ പല നേതാക്കന്മാരുടെയും പ്രതികരണം കണ്ടിട്ടുള്ളതാണല്ലോ. ആംബുലൻസിൽ പോയവരുണ്ട്. മോണോ ആക്റ്റിനും ഡ്രാമയ്ക്കും പുരസ്കാരം കിട്ടുന്ന ഓസ്കാർ ജേതാക്കാൾ വരെയുള്ള നാടാണിതെന്നും രാഹുൽ പരിഹസിച്ചു.

കെപിസിസി ഇതുവരെ വിഷയത്തിൽ വിശദീകരണം ചോദിച്ചിട്ടില്ലെന്നും എന്നാൽ കെപിസിസി അധ്യക്ഷനെ നേരിൽ കണ്ട് അദ്ദേഹത്തോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നതായും രാഹുൽ പറഞ്ഞു. തന്നിലും പ്രസ്ഥാനത്തിലും ആത്മവിശ്വാസമുണ്ടെന്ന പിന്തുണ അദ്ദേഹം തന്നു. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഈ നിമിഷം വരെ തന്നുകൊണ്ടിരിക്കുന്ന പിന്തുണയുടെ ടോക്കണായിട്ടാണു കണക്കാക്കുന്നതെന്നും രാഹുൽ പറഞ്ഞു.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു