മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിയ ആളാണ് അമിതശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ‍്യപ്പെട്ട് ഡോക്‌ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
ആശുപത്രിയിലെത്തിയ ആൾ ഡ‍്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജദീർ അലിയോട് അമിതശേഷിയുള്ള മയക്കുഗുളിക എഴുതി നൽകാൻ ആവശ‍്യപെടുകയായിരുന്നു.
തുടർന്ന് ഡോക്‌ടർ മാനസികാരോഗ‍്യ വിദഗ്ധനെ കാണാൻ നിർദേശിച്ചു. എന്നാൽ ഡോസ് കൂടിയ മയക്കുഗുളിക നൽകാൻ ഇയാൾ ആവശ‍്യപ്പെട്ടതിനെ തുടർന്ന് ഡോക്‌ടർ വിറ്റാമിൻ ഗുളിക എഴുതി നൽകി.
കുറിപ്പുമായി പുറത്തുപോയ ശേഷം തിരിച്ചെത്തി ഡോക്‌ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ഡോസ് കൂടിയ മയക്കുഗുളിക നൽകണമെന്ന് ആവശ‍്യപെടുകയും ചെയ്തു. ഇതോടെ ഡോക്‌ടർ മാനസികാരോഗ‍്യ വിദഗ്ധനെ കാണാനുള്ള കുറിപ്പടി എഴുതിനൽകുകയും ഇതുംവാങ്ങി ആൾ പോവുകയും ചെയ്തു.
ഇതിനിടെ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിച്ചു. എന്നാൽ പൊലീസ് എത്തുന്നതിന് മുൻപേ ആൾ സ്ഥലം വിട്ടു. വ‍്യാഴാഴ്ച്ച താലൂക്ക് ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.