തൊടുപുഴ: പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു. കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകൾക്കാണ് തീയിട്ടത്. ഈ സമയം വീടുകളിൽ ആളില്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. സംഭവത്തിൽ അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. പന്തം കൊളുത്തി വീടിനു നേര്‍ക്ക് എറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വഴിയിലൂടെ പോയ നാട്ടുകാരാണ് വീട് കത്തുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭർത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു ഇതിനു പിന്നാലെയാണ് ഈ ആക്രമണം. കുടുബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
നേരത്തെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ അന്നക്കുട്ടിയും പേരകുട്ടിയും ആശുപത്രിയിൽ തുടരുന്നതിനാലാണ് സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടാവാതിരുന്നത്. ഇത് വലിയ അപകടം ഒഴിവാക്കി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
തീയിട്ടതിനു പിന്നിൽ സന്തോഷ് തന്നെയാണെന്നാണ് പൊലീസ് നിഗമനം. വിശദമായ അന്വേഷണം നടക്കുകയാണ്.