തൃശൂർ: വടക്കാഞ്ചേരിയിൽ ജ്വല്ലറിയിൽ കുഞ്ഞുമായെത്തി മാല മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അത്തിപ്പറ്റ ചിറക്കോട് സുജിത (30) ആണ് പിടിയിലായത്. ഓൺലൈനിൽ ലൂഡോ കളിച്ച് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായാണ് യുവതി മോഷണത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.
ജ്വല്ലറിയിൽ കുഞ്ഞുമായി എത്തിയ യുവതി മാല തെരഞ്ഞെടുത്ത ശേഷം ബില്ലെടുപ്പിക്കാന്‍ ഇപ്പോൾ വരാമെന്ന് പറഞ്ഞു പുറത്തുപോയി. ഇവർ തിരികെ വാരാതിരുന്നതിനെ തുടർന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് 6 ഗ്രാം വരുന്ന സ്വർണമാല മോഷണം പോയതറിയുന്നത്. തുടർന്ന് ജ്വല്ലറി മാനേജറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ജ്വല്ലറിയിലും പ്രദേശത്തും സിസിടിവി ദൃശങ്ങൾ പരിശോധിച്ചതിൽ കുറ്റകൃത്യം നടത്തിയത് 20നും 30നും ഇടയിൽ പ്രായമുള്ള സ്ത്രീയാണെന്നും കൈയിൽ 4 വയസ് പ്രായം തോന്നിക്കുന്ന ആൺകുട്ടി കൂടെയുണ്ടെന്നും മനസിലാക്കി. തുടർന്നും നിരവധി സിസിടിവി ദൃശങ്ങൾ പരിശോധിച്ചാണ് പ്രതി സുജിത തന്നെയെന്ന് പൊലീസ് നിഗമനത്തിലെത്തിയത്. ചെറുതുരുത്തി സ്വദേശിയെ വിവാഹം കഴിച്ച് ഭർത്താവും മകനുമൊത്ത് നല്ല രീതിയിൽ ജീവിച്ചുവരവെയാണ് മൊബൈലിൽ ഓൺലൈന്‍ ലൂഡോ കളിച്ച് പണം നഷ്ടമാവുന്നത്. ഇത് സ്വരൂപിക്കാനാണ് പ്രതി മോഷണം നടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.