തിരുവനന്തപുരം : മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന കണ്ടെത്തിയ 7 പൊലീസ് ഉദ്യോഗസ്ഥൻമാരെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. 2 ഗ്രേഡ് A എസ്ഐമാരെയും 5 സിവിൽ പൊലീസ് ഉദ്യോഗസ്ഥരേയുമാണ് പിരിച്ചു വിട്ടത്. നിലവിൽ കണ്ണൂർ റെഞ്ചിൽ ജോലി ചെയ്യുന്നവരാണ് എല്ലാവരും.
മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതുമായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് വഴി ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്‍റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഗ്രേഡ് എഎസ്‌ഐമാരായ പി ജോയ് തോമസ് (കോഴിക്കോട് റൂറല്‍), സി ഗോകുലന്‍ (കണ്ണൂര്‍ റൂറല്‍), സിവില്‍ പൊലീസ് ഓഫീസര്‍മാരായ പിഎ നിഷാര്‍ (കണ്ണൂര്‍ സിറ്റി), എംവൈ ഷിബിന്‍ (കോഴിക്കോട് റൂറല്‍), ടിഎം അബ്ദുള്‍ റഷീദ് (കാസര്‍ഗോഡ്), വിഎ ഷെജീര്‍ (കണ്ണൂര്‍ റൂറല്‍), ബി ഹരികൃഷ്ണന്‍ (കാസര്‍കോട്) എന്നിവരെയാണ് സര്‍വീസില്‍നിന്ന് നീക്കം ചെയ്തത്.