നോട്ടയ്ക്ക് കൂടുതൽ വോട്ട് ആലത്തൂരിൽ, തോട്ടു പിന്നാലെ കോട്ടയം  
Kerala

നോട്ടയ്ക്ക് കൂടുതൽ വോട്ട് ആലത്തൂരിൽ, തോട്ടുപിന്നാലെ കോട്ടയം

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 1,58,376 പേർ തങ്ങളുടെ പ്രതിഷേധം നോട്ടയിൽ വോട്ടു രേഖപ്പെടുത്തി പരസ്യമായി പ്രകടിപ്പിച്ചതായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ പറഞ്ഞു. നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത് ആലത്തൂരാണ്. 12,033 വോട്ട്. പോൾ ചെയ്ത വോട്ടിന്‍റെ 1.21 ശതമാനം. രണ്ടാമത് കോട്ടയത്താണ്. 11,933 വോട്ട്. പോൾ ചെയ്തതിന്‍റെ 1.43 ശതമാനം. വടകര, എറണാകുളം മണ്ഡലങ്ങളിൽ ഒഴിച്ച് മറ്റു 18 മണ്ഡലങ്ങളിലും നാലാം സ്ഥാനത്താണ് നോട്ട. വടകരയിൽ ഷാഫി പറമ്പിലിന്‍റെ അപരനും എറണാകുളത്ത് ട്വന്‍റി 20യുമാണ് നാലാമത്.

ജനങ്ങളുടെ എതിർപ്പ് പ്രകടിപ്പിക്കാൻ തെരഞ്ഞെടുപ്പ് യന്ത്രത്തിൽ ഔദ്യോഗികമായി നൽകിയ ഓപ്ഷനാണ് നോട്ട. നോട്ടയ്ക്ക് പ്രചാരണം നൽകാതിരിക്കാൻ എല്ലാവിധത്തിലും തമസ്ക്കരിച്ചെങ്കിലും ഒന്നരലക്ഷത്തിലധികം ആളുകൾ കേരളത്തിൽ നോട്ടയ്ക്ക് വോട്ടു ചെയ്തത് ജനങ്ങളുടെ പ്രതിഷേധത്തിന്‍റെ പ്രതിഫലനമാണ്.

നിലവിൽ ഏതെങ്കിലും സ്ഥാനാർഥിയുടെ ജയപരാജയം നിർണയിക്കാൻ നോട്ടയ്ക്കായിട്ടില്ല. അത്തരമൊരു അവസരം വന്നാൽ രാഷ്‌ട്രീയ കക്ഷികൾ ജനങ്ങളുടെ ആവശ്യങ്ങൾക്കു കൂടുതൽ ചെവി കൊടുക്കും. നോട്ടയ്ക്ക് വോട്ടു രേഖപ്പെടുത്തുന്നതോടൊപ്പം ജനങ്ങൾക്കു തിരിച്ചുവിളിക്കാനുള്ള അവകാശം കൂടി നൽകിയാൽ മാത്രമേ ജനാധിപത്യം പൂർണതയിൽ എത്തുകയുള്ളൂ എന്നും നോട്ട അരാഷ്‌ട്രീയമാണെന്ന വാദം വോട്ടു ലഭിക്കാത്ത രാഷ്‌ട്രീയ കക്ഷികളുടെ പ്രചാരണം മാത്രമാണെന്നും എബി ജെ. ജോസും സാംജി പഴേപറമ്പിലും ചൂണ്ടിക്കാട്ടി.

ഏതെങ്കിലും രാഷ്‌ട്രീയ കക്ഷി അവരുടെ അജൻഡകൾക്കനുസരിച്ച് ചൂണ്ടിക്കാട്ടുന്ന ആർക്കെങ്കിലും വോട്ടു രേഖപ്പെടുത്തുന്ന നിലപാടാണ് അരാഷ്‌ട്രീയം. നിലവിലെ രാഷ്‌ട്രീയം കൊണ്ട് ആർക്കാണ് നേട്ടമെന്ന് നോക്കിയാൽ ഏതാണ് അരാഷ്‌ട്രീയമെന്ന് മനസിലാക്കാം. ഔദ്യോഗികമായി അംഗീകരിച്ച നോട്ടയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും വീഴ്ച്ച വരുത്തിയതായി ഫൗണ്ടേഷൻ ഭാരവാഹികൾ കുറ്റപ്പെടുത്തി.

നോട്ടയ്ക്ക് ഒന്നര ലക്ഷത്തിലധികം വോട്ട് ലഭിച്ചത് രാഷ്‌ട്രീയ കക്ഷികളെ ഇപ്പോൾ ഇരുത്തി ചിന്തിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാർ വിഷയമടക്കമുള്ള കേരളത്തിലെ ജനങ്ങളുടെ പരമപ്രധാനമായ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് വരും തെരഞ്ഞെടുപ്പുകളിലും മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ നോട്ടയ്ക്കായി പ്രചാരണം നടത്തുമെന്ന് എബി ജെ. ജോസും ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിലും അറിയിച്ചു. നോട്ടയ്ക്കായി കേരളത്തിൽ പ്രചാരണം നടത്തിയ സംഘടനയാണ് മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ.

നോട്ടയ്ക്ക് ലഭിച്ച വോട്ടുകൾ

കാസർകോഡ് - 7,112

കണ്ണൂർ - 8,873

വടകര - 2,909

വയനാട് - 6,999

കോഴിക്കോട് - 6,316

മലപ്പുറം - 6,766

പൊന്നാനി - 6,561

പാലക്കാട് - 8,793

ആലത്തൂർ - 12,033

തൃശൂർ - 6,072

ചാലക്കുടി - 8,063

എറണാകുളം - 7,758

ഇടുക്കി - 9,519

കോട്ടയം - 11,933

ആലപ്പുഴ - 7,365

മാവേലിക്കര - 9,883

പത്തനംതിട്ട - 8,411

കൊല്ലം - 6,546

ആറ്റിങ്ങൽ - 9,711

തിരുവനന്തപുരം - 6,753

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം