തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും രക്ഷപെടുത്തി. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് അപകടമുണ്ടായത്. 16 പേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. പരിക്കേറ്റ രണ്ടുപേരെ ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഹാര്‍, റൂബിന്‍ എന്നിവരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി അപകടം ഉണ്ടാവുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലാണ്.
വര്‍ക്കല സ്വദേശി നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. കരയില്‍ നിന്ന് ഏറെ ദൂരെയല്ല അപകടം നടന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആദ്യം രണ്ടുപേരെയാണ് രക്ഷപ്പെടുത്തിയത്. പിന്നാലെ മറ്റുള്ളവര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്ത് സ്ഥലത്ത് ഡ്രഡ്ജിങ് പണി അദാനി ഗ്രൂപ്പ് ആരംഭിച്ചു. മണല്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ധാരണയിലെത്തിയതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.