തിരുവനന്തപുരം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. ഇതിനായി കാര്യോപദേശകസമിതി ഇന്ന് യോഗം ചേരും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായ ഉടൻ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കാര്യോപദേശക സമിതി യോഗം നിശ്ചയിച്ചത്.
അടിയന്തര പ്രാധാന്യമുള്ള ബില്ലുകളും ഉപധനാഭ്യർഥനകളും പാസാക്കി സഭ നേരത്തേ പിരിയാൻ ഇന്ന് തീരുമാനിക്കാനാണ് സാധ്യത. 12 ദിവസത്തെ സമ്മേളനം കഴിഞ്ഞ് 24ന് പിരിയാനായിരുന്നു നേരത്തേയുള്ള തീരുമാനം. ആരോഗ്യ ഓർഡിനൻസിന് പകരമുള്ള ബില്ല് ഇന്നലെ അവതരിപ്പിച്ചു. നികുതി ഭേദഗതിയാണ് ഓർഡിനൻസിൽ നിയമമാക്കാൻ ശേഷിക്കുന്നത്.